ഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാഷ്ട്രപതിയാകുന്ന ഗോത്രവിഭാഗത്തിൽ നിന്നുളള ആദ്യ വ്യക്തി, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത, സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യത്തെ രാഷ്ട്രപതി എന്നീ പ്രത്യേകതകൾ ദ്രൗപദി മുർമുവിനുണ്ട്.
സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാർ, എംപിമാർ, സേനാ മേധാവിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിദേശരാഷ്ട്ര പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. രാഷ്ട്രപതി ഭവനരികെ 21 ആചാര വെടി മുഴക്കിയാണ് മൂന്നു സേനകൾക്കും പുതിയ മേധാവി ചുമതലയേറ്റ വിവരം പുറംലോകത്തെ അറിയിച്ചത്. പ്രതിപക്ഷ നിരയിൽ നിന്ന് പോലും വോട്ടുകൾ സമാഹരിച്ചാണ് ദ്രൗപദി മുർമു രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്.
1958 ജൂൺ 20നാണ് മയൂർഭഞ്ച് ജില്ലയിലെ ബൈദാപോസി ഗ്രാമത്തിലാണ് ദ്രൗപദി മുർമു ജനിച്ചത്. ബിജെപിയിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. രമാദേവി വിമൻസ് യൂണിവേഴ്‌സിറ്റിയിലായിരുന്നു വിദ്യാഭ്യാസം. ഒഡീഷയിലെ സന്താൾ ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ട ദ്രൗപദി മുർമു മുന്‍ ഗവര്‍ണറും ഒഡീഷ മുന്‍ മന്ത്രിയുമായിരുന്നു. മുൻധനമന്ത്രി യശ്വന്ത് സിൻഹയായിരുന്നു വിശാല പ്രതിപക്ഷ സ്ഥാനാർത്ഥി മത്സരരംഗത്തുണ്ടായിരുന്നത്. സ്ഥാനമൊഴിഞ്ഞ മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് രാംവിലാസ് പസ്വാൻ താമസിച്ചിരുന്ന ജൻപഥിലേക്ക് താമസം മാറ്റും.