ഡല്‍ഹി: നഗ്നത പ്രദര്‍ശിപ്പിക്കാനും ഫോട്ടോ ഷൂട്ട് നടത്താനും ഇന്ത്യയില്‍ സ്വന്തന്ത്ര്യമുണ്ടെങ്കില്‍ സ്വന്തം ഇഷ്ടപ്രകാരം ഹിജാബ് ധരിക്കുന്നതില്‍ എന്താണ് പ്രശ്നമെന്ന് സമാജ് വാദി പാർട്ടി എം.എൽ.എ. അബു ആസ്മി. നടന്‍ രണ്‍വീര്‍ സിങ്ങിന്‍റെ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് എം എല്‍ എയുടെ പ്രതികരണം. ഇന്ത്യയില്‍ നഗ്ന ശരീരം പ്രദര്‍ശിപ്പിക്കുന്നതിനെ അംഗീകരിക്കാന്‍ സാധിക്കും. അതിനെ കലയെന്നും സ്വാതന്ത്ര്യമെന്നും വിളിക്കും. എന്നാല്‍ ഇന്ത്യയില്‍ സ്വന്തം ഇഷ്ടപ്രകാരം ഹിജാബ് ധരിക്കുന്നതിനെ വിലക്കും. ഇത്തരം യുക്തികള്‍ മനസിലാകുന്നില്ലെന്നും അബു ആസ്മി കൂട്ടിച്ചേര്‍ത്തു.
ഹിജാബ് ധരിക്കുന്നതിനെ അടിച്ചമർത്തലും മതപരമായ വിവേചനമെന്നുമാണ് വിളിക്കുന്നത്. നഗ്നചിത്രങ്ങൾ പരസ്യമാക്കുന്നത് സ്വാതന്ത്ര്യമാണെങ്കില്‍ ഹിജാബ് ധരിക്കാനും സാധിക്കും. വസ്ത്രം ധരിക്കാതിരിക്കാന്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍ വസ്ത്രം ധരിക്കാനും സ്വന്തന്ത്ര്യമുണ്ടെന്ന് ആരും മറന്നുപോകരുതെന്നും അബു ആസ്മി പറഞ്ഞു. കര്‍ണാടകയിലെ ഹിജാബ് വിവാദം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കര്‍ണാടകയിലെ ചില കോളജുകളില്‍ ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു എന്നാല്‍ കോളജിന്‍റെ യൂണിഫോം നയം ചൂണ്ടിക്കാട്ടിയാണ് ഹിജാബിന് കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിന്‍റെ അനുവാദത്തോടെ വിലക്ക് ഏര്‍പ്പെടുത്തിയത്. 2022 മാർച്ച് 15 ന് കർണാടക ഹൈക്കോടതി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തീരുമാനം ശരിവെക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. പേപ്പർ മാസികയ്ക്ക് വേണ്ടിയാണ് രണ്‍വീര്‍ സിങ്ങ് നഗ്ന ഫോട്ടോഷൂട്ട് നടത്തിയത്. ഫോട്ടോകള്‍ രണ്‍വീര്‍ സിങ്ങ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്.