ഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിഷേധിച്ചതിന് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ടി എന്‍ പ്രതാപന്‍, രമ്യാ ഹരിദാസ്, ജ്യോതി മണി, മാണിക്യം ടാഗോര്‍ എന്നീ എംപിമാരെയാണ് പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തത്. സഭാ സമ്മേളനം കഴിയുന്നതുവരെയാണ് സസ്‌പെന്‍ഷന്‍ കാലാവധി. രാജ്യത്ത് വര്‍ധിച്ചുവരുന്ന വിലക്കയറ്റം, ജിഎസ്ടി എന്നിവയ്ക്കെതിരെയായിരുന്നു പ്രതിപക്ഷം ഇന്ന് സഭയില്‍ പ്രതിഷേധിച്ചത്. പ്രതിഷേധം കനത്തതോടെ സ്പീക്കര്‍ ഓം ബിര്‍ല എംപിമാര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു.
ഇന്ന് രണ്ടുമണിക്കാണ് ലോക്‌സഭാ സമ്മേളനം ആരംഭിച്ചത്. തുടക്കത്തില്‍തന്നെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുളള പ്രതിഷേധം പാടില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. സഭാ സമ്മേളനത്തില്‍ വിലക്കയറ്റമുള്‍പ്പെടെയുളള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. അപ്പോള്‍ പ്രിന്റ് ചെയ്ത നോട്ടീസുകള്‍ വിതരണംചെയ്യരുതെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സമ്മേളനം ആരംഭിച്ചതോടെ എംപിമാര്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അറുപത്തിയഞ്ചിലധികം വാക്കുകള്‍ക്കും പാര്‍ലമെന്റ് വളപ്പിലെ പ്രതിഷേധത്തിനും വിലക്കേര്‍പ്പെടുത്തിയതിനുപിന്നാലെയാണ് പാര്‍ലമെന്റിനകത്ത് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നതിനും കേന്ദ്രം വിലക്കേർപ്പെടുത്തിയത്. ലഘുലേഖകള്‍, ചോദ്യാവലികള്‍, വാര്‍ത്താക്കുറിപ്പുകള്‍ എന്നിവ വിതരണം ചെയ്യാന്‍ പാടില്ലെന്നും അച്ചടിച്ച രേഖകള്‍ വിതരണം ചെയ്യണമെങ്കില്‍ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും നിർദേശമുണ്ടായിരുന്നു. ഇതുലംഘിച്ച് പ്ലക്കാർഡുകളുയർത്തി പ്രതിഷേധിച്ചതാണ് എംപിമാരുടെ സസ്പെന്‍ഷനില്‍ കലാശിച്ചത്.