കോൽക്കത്ത: എ.ടി.കെ-യെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് മൂന്നാം ജയം നേടി. കളിയുടെ എഴുപതാം മിനിട്ടിൽ നർസാരിയാണ് വിജയഗോൾ നേടിയത്. എ.ടി.കെ-യ്ക്കെതിരായ രണ്ടാം ജയമാണിത്. ഈ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയ ആദ്യ കളിയിലും എ.ടി.കെ-യെ ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചിരുന്നു.
സീസണിലെ മൂന്നാം ജയത്തോടെ പോയിന്‍റ് നിലയിലും ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. 12 കളികളിലായി 14 പോയിന്‍റോടെ പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് നില മെച്ചപ്പെടുത്തി. തുടർച്ചയായ ജയം ഉണ്ടാക്കിയ ഈർജ്ജവും എ.ടി.കെ-യ്ക്കെതിരെയായ പരിശീലകൻ എൽകൊ ഷട്ടോരിയുടെ തന്ത്രങ്ങളുമാണ് ബ്ലാസ്റ്റേഴ്സിനെ വിജയത്തിലെത്തിച്ചത്. അബ്ദുൽ ഹക്കുവിന്‍റെ മികച്ച പ്രതിരോധത്തിൽ തുടക്കം മുതൽ ബ്ലാസ്റ്റേഴ്സ് കളി തങ്ങളുടെ വരുതിയിലാക്കിയിരുന്നു. പ്രബീർ ദാസിലൂടെ ചില മുന്നേറ്റങ്ങൾക്ക് എ.ടി.കെ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
രണ്ടാം പകുതിയിൽ കളിയുടെ നിയന്ത്രണം എ.ടി.കെയ്ക്കായിരുന്നെങ്കിലും മുറുകിയ കളിയുടെ എഴുപതാം മിനുട്ടിൽ ബ്ലാസ്റ്റഴ്സ് എ.ടി.കെ യുടെ വലകുലുക്കി ജയമുറപ്പിക്കുകയായിരുന്നു. റഫേൽ മെസി ബൗളിയുടെ മുന്നേറ്റം തടയാൻ എ.ടി.കെ പ്രതിരോധ താരം വിക്ടർ മോൺഗിൻ മുന്നോട്ടായുന്നതിനിടെ തലയിൽ തട്ടിത്തെറിച്ച പന്ത് ഒന്നാംതരം ഷോട്ടിലൂടെ ഹാളീചരൺ നർസാരി ഗോൾ വലയിലേക്ക് പറത്തി. എ.ടി.കെ ഗോളി അരിന്ദം ഭട്ടാചാര്യയുടെ മികച്ച സേവിംങ്ങ് ശ്രമത്തെ മറികടന്നാണ് നർസാരി പന്ത് അടിച്ചു കയറ്റിയത്. ആദ്യ പകുതിയിൽ മികച്ച ഒരവസരം കളഞ്ഞുകുളിച്ച നർസാരിയുടെ പ്രായശ്ചിത്തം കൂടിയായി ബ്ലാസ്റ്റേഴ്സിന്‍റെ വിജയഗോൾ. ഈ മാസം 19-ന് നടക്കുന്ന അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സ്, ജംഷഡ്പൂർ എഫ് സിയെ നേരിടും.