ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മകന്‍ ചാൾസ് രാജകുമാരൻ ഭീകര സംഘടനയായ അൽഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദന്റെ കുടുംബത്തിൽ നിന്നും സംഭാവന സ്വീകരിച്ചിരുന്നതായി റിപ്പോർട്ടുകൾ. യുകെ മാധ്യമമായ 'സണ്‍ഡേ ടൈംസാ'ണ് ഇക്കാര്യം പുറത്തുവിട്ടത്. ചാള്‍സ് രാജകുമാരന്‍ ബിന്‍ ലാദന്‍റെ അര്‍ദ്ധസഹോദരന്‍ ബക്കറുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തുകയും സംഭാവനകള്‍ സ്വീകരിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചാരിറ്റിയുമായി ബന്ധപ്പെട്ടവര്‍ ഈ തുക സ്വീകരിക്കരുതെന്നും പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2013-ല്‍ ബിൻ ലാദന്‍റെ സഹോദരൻ ഷഫീക്ക്, ബക്കർ ബിൻ ലാദൻ എന്നിവരുടെ പക്കൽ നിന്നും തുക കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചാള്‍സ് രാജകുമാരന്‍ നടത്തുന്ന ചാരിറ്റബിള്‍ ട്രസ്റ്റായ 'പ്രിന്‍സ് ഓഫ് വെയ്ല്‍സ് ചാരിറ്റബിള്‍ ഫണ്ടിന്' വേണ്ടിയാണ് അദ്ദേഹം പണം വാങ്ങിയത്. ഈ വിഷയത്തില്‍ ഇതുവരെ ചാള്‍സ് രാജകുമാര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ രാജകുമാരന് ഇക്കാര്യത്തില്‍ വ്യക്തിപരമായി ഇടപ്പെട്ടുവെന്ന വാര്‍ത്ത അദ്ദേഹത്തിന്റെ ഓഫിസ് തള്ളി. ചാരിറ്റിയുടെ ട്രസ്റ്റികള്‍ മാത്രമാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. വിഷയത്തെ തെറ്റായി ചിത്രീകരിക്കുകയാണെന്നും ക്ലാരന്‍സ് ഹൗസ് വക്താവ് പറഞ്ഞു. സംഘടനയുടെ പേരില്‍ ഇതിനുമുന്‍പും സംഭാവനകള്‍ സ്വീകരിച്ചതിന്‍റെ പേരില്‍ ചാള്‍സ് രാജകുമാരനെതിരെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.