തിരുവനന്തപുരം: പട്ടികജാതി- പട്ടികവര്‍ഗക്കാര്‍ക്ക് വേണ്ടി പ്രത്യേക കായിക ടീമുകളുണ്ടാക്കിയ നടപടിയില്‍ തിരുവനന്തപുരം നഗരസഭക്കെതിരെ വ്യാപക വിമര്‍ശനം. ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, അത്‌ലറ്റിക്‌സ് എന്നീ കായിക ഇനങ്ങളിലാണ് നഗരസഭ ഔദ്യോഗിക ടീമുകളുണ്ടാക്കിയത്. ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും എസ്‌സി-എസ്ടി വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമുമാണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുക എന്നാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് ആര്യ രാജേന്ദ്രന്‍ ഇക്കാര്യം അറിയിച്ചത്.
നഗരസഭയുടെ വിവേചനാപരമായ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഭരണഘടനാ സ്ഥാപനങ്ങളില്‍ നിന്നും ഇത്തരം വേര്‍തിരിവുകളുണ്ടാകുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. ഇന്നത്തെ കാലഘട്ടത്തില്‍ ജാതി വിവേചനത്തിന്‍റെ പേരില്‍ സമൂഹത്തില്‍ പ്രത്യേകമായി ടീമുകളുണ്ടാക്കുന്നത് ശരിയല്ല. പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന സംവരണത്തെ തിരുവനന്തപുരം നഗരസഭ ബോധപൂര്‍വ്വം മറക്കുകയാണ്. സാമൂഹികമായും സാംസ്കാരികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് പ്രത്യേകം ശ്രദ്ധ നല്‍കി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ ഭരണഘടന സ്ഥാപനങ്ങള്‍ മറന്നുപോകുകയാണെന്നും സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഫുട്ബോൾ, ഹാൻഡ് ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ, അത്ലറ്റിക്സ് എന്നീ കായിക ഇനങ്ങളിൽ നഗരസഭാ ഔദ്യോഗികമായി ടീം ഉണ്ടാക്കും. ഇന്നലെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സെലക്ഷൻ ക്യാമ്പ് സന്ദർശിച്ചു. 25 കുട്ടികളാണ് ഓരോ ടീമിലും ഉണ്ടാവുക. ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും, എസ് /എസ്ടി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുക. ഇവർക്കാവശ്യമായ പരിശീലനം നഗരസഭ നൽകുകയും തലസ്ഥാനത്തടക്കം നടക്കുന്ന വിവിധ കായികമത്സരങ്ങളിൽ ഈ ടീം നഗരസഭയെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്നാണ് ആര്യ രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.