കോഴിക്കോട്: പളളിയില്‍ നിക്കാഹ് ചടങ്ങിന് വധു സാക്ഷിയായ സംഭവം അംഗീകരിക്കാനാവില്ലെന്ന് മഹല്ല് കമ്മിറ്റി. പളളിക്കുളളില്‍വെച്ച് വരനൊപ്പം വധുവിനെയും പങ്കെടുപ്പിച്ച് നിക്കാഹ് നടത്തിയ രീതി അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി പാറക്കടവ് മഹല്ല് ജമാഅത്ത് കമ്മിറ്റിയാണ് പ്രസ്താവനയിറക്കിയത്. ജൂലൈ മുപ്പതിന് പാലേരി പാറക്കടവ് ജുമാമസ്ജിദില്‍ നടന്ന നിക്കാഹ് കര്‍മ്മത്തിന് വധു സാക്ഷിയായ സംഭവം വിവാദമായതോടെയാണ് മഹല്ല് കമ്മിറ്റിയുടെ വിശദീകരണം.
മഹല്ല് ജനറല്‍ സെക്രട്ടറിയോട് നിക്കാഹിന് തൊട്ടുമുന്‍പാണ് കുടുംബം വധുവിനെ പളളിക്കകത്ത് കയറ്റുന്നതിന് അനുമതി ചോദിച്ചത്. അദ്ദേഹം അത് സ്വന്തം നിലയ്ക്ക് അനുവദിക്കുകയായിരുന്നു. മഹല്ല് കമ്മിറ്റിയില്‍നിന്നോ, മതപണ്ഡിതന്മാരില്‍നിന്നോ കമ്മിറ്റി അംഗങ്ങളില്‍നിന്നോ അതിനുളള അനുമതി നല്‍കാന്‍ സെക്രട്ടറിക്ക് അനുവാദം ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണത്. സെക്രട്ടറി നിരുപാധികം കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും മഹല്ല് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പളളിക്കകത്ത് ഫോട്ടോഷൂട്ട് നടത്തിയത് അനധികൃതമായിട്ടാണെന്നും അതിന് ഭാരവാഹികളുടെ അനുവാദം വാങ്ങിയിരുന്നില്ലെന്നും മഹല്ല് കമ്മിറ്റി പറഞ്ഞു. ഏതൊരു വിശ്വാസിയും പ്രാഥമികമായി പാലിക്കാന്‍ ബാധ്യതപ്പെട്ട കാര്യങ്ങളില്‍ വധുവിന്റെ കുടുംബമാണ് വീഴ്ച്ച വരുത്തിയതെന്നും ഇക്കാര്യം മഹല്ല് പ്രതിനിധി സംഘം വധുവിന്റെ കുടുംബത്തിലെ ഗൃഹനാഥനെ അറിയിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
മത പണ്ഡിതന്മാരോട് അനുമതി ചോദിച്ച് അനുകൂലമായ മറുപടി ലഭിച്ചതോടെയാണ് വധുവിന് ചടങ്ങില്‍ സംബന്ധിക്കാന്‍ അനുമതി നല്‍കിയതെന്ന് മഹല്ല് ജമാഅത്ത് ജനറല്‍ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു. കുറ്റ്യാടി സ്വദേശി ബഹ്ജ ദലീലയാണ് പാലേരി ജുമാ മസ്ജിദില്‍ നടന്ന സ്വന്തം വിവാഹ കര്‍മ്മത്തിന് സാക്ഷിയായത്. വരന്‍ ഫഹദ് ഖാസിമില്‍നിന്ന് വേദിയില്‍വെച്ചുതന്നെ ബഹ്ജ മഹറും സ്വീകരിച്ചിരുന്നു. വീട്ടില്‍നിന്ന് ബന്ധുക്കള്‍ക്കൊപ്പം പളളിയിലെത്തിയ ബഹ്ജയ്ക്ക് പളളിക്കുളളില്‍ ചടങ്ങ് നടക്കുന്ന സ്ഥലത്തുതന്നെ ഇരിപ്പിടം നല്‍കുകയായിരുന്നു.