മുംബൈ: മഹാ വികാസ് അഘാഡിയുടെ സഖ്യകക്ഷിയായ എൻസിപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ദവ് താക്കറെ. പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കും അവശ്യവസ്തുക്കളുടെ ജിഎസ്‌ടി വർധനയ്‌ക്കുമെതിരെ കോൺഗ്രസ് കഴിഞ്ഞയാഴ്‌ച രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധത്തിൽ പങ്കെടുക്കാത്തതിനെതിരെയാണ് ഉദ്ദവ് താക്കറെ വിമര്‍ശനം ഉന്നയിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഇ ഡിയെ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളെ വേട്ടയാടുന്ന സമയത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കാത്തത് ആശങ്കയുയര്‍ത്തുന്ന കാര്യമാണെന്നും മുഖപത്രമായ സാമ്നയില്‍ എഴുതിയ എഡിറ്റോറിയലില്‍ പറയുന്നു. ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ഇ ഡി അറസ്റ്റ് ചെയ്തതിനെ തുടർന്ന് സാമ്നയുടെ എഡിറ്ററായി ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു. ഇതിനു പിന്നാലെയാണ് എൻസിപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.
രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയതിന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ഈ പ്രതിഷേധത്തില്‍ നിന്നും വിട്ടുനിന്ന രാഷ്ട്രീയ പാര്‍ട്ടികളെ സംശയത്തോടെ മാത്രമേ നോക്കികാണാന്‍ സാധിക്കു. ഇത്തരം രീതികള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റുകള്‍ക്ക് അനുകൂലമായ സാഹചര്യമാണ് ഒരുക്കുക. പ്രതിഷേധിക്കുന്ന നേതാക്കളെ അറസ്റ്റ് ചെയ്ത് പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താനാണ് ബിജെപി ശ്രമിക്കുന്നത് - ഉദ്ദവ് താക്കറെ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനിന്നിരുന്നു. ഇതിനെതിരെയും ഉദ്ദവ് താക്കറെ വിമര്‍ശനമുന്നയിച്ചു. നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താതിരുന്നത്. ഇഡിയുടെയും സിബിഐയുടെയും രാഷ്ട്രീയ നടപടികൾ ബംഗാളിലും വർദ്ധിച്ചു വരികയാണ്. രാഹുലിനെയും സോണിയാ ഗാന്ധിയെയും ഇഡി ലക്ഷ്യമിടുന്നുണ്ട്, എന്നിട്ടും അവർ പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ തെരുവില്‍ സമരത്തിലാണ്. അഭിപ്രായവ്യത്യാസങ്ങൾ മറികടന്ന് ബി ജെ പിയെ നേരിടാൻ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യമില്ലായ്മയാണ് ബിജെപിയുടെ ശക്തി - ഉദ്ദവ് താക്കറെ കൂട്ടിച്ചേര്‍ത്തു.