പാട്ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ച് ആര്‍ ജെ ഡിയും കോണ്‍ഗ്രസും. ഇന്ന് ഉച്ചക്ക് ശേഷം ഗവര്‍ണറുമായി നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തും. ബിജെപിയുമായുള്ള പോര് കനത്തതിനുപിന്നാലെയാണ് നിതീഷ് കുമാര്‍ എന്‍ ഡി എ വിടാന്‍ തീരുമാനിച്ചത്. രാഷ്ട്രീയ നീക്കങ്ങള്‍ ശക്തിപ്രാപിക്കുന്നതിന്‍റെ മുന്നോടിയായി ജെഡിയു എംഎൽഎമാരുടെ യോഗം പാട്നയിൽ പുരോഗമിക്കുകയാണ്. മുന്നണി വിടാൻ യോഗത്തിൽ ധാരണയായതായാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ബിജെപി മന്ത്രിമാരും രാജിവെക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജെ ഡി യു എം എല്‍ എമാരെ ബിജെപി പാളയത്തിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിതീഷ് കുമാര്‍ ബിജെപിയുമായി കുറച്ചുകാലങ്ങളായി ഇടഞ്ഞു നില്‍ക്കുകയാണ്. രണ്ട് കേന്ദ്രമന്ത്രി സ്ഥാനങ്ങള്‍, നിയമസഭാ സ്പീക്കറെ മാറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ നിരവധി തവണ കേന്ദ്ര സര്‍ക്കാരിനോട് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചതോടെയാണ് നിതീഷ് കുമാര്‍ ബിജെപിയുമായി അകന്നുതുടങ്ങിയത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ബീഹാര്‍ പ്രതിപക്ഷ നേതാവും ആര്‍ ജെ ഡി അധ്യക്ഷനുമായ തേജസ്വി യാദവുമായും നിതീഷ് കുമാര്‍ ചര്‍ച്ച നടത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിലൂടെയാണ് നിതീഷ് ബിജെപി വിടുന്നതെന്നാണ് വിലയിരുത്തൽ.