ന്യൂയോര്‍ക്ക്: പടിഞ്ഞാറന്‍ ന്യൂയോര്‍ക്കില്‍വെച്ച് ആക്രമിക്കപ്പെട്ട പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കുശേഷം അദ്ദേഹത്തെ ഇപ്പോള്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. കഴുത്തിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ റുഷ്ദിയുടെ ഒരു കണ്ണിന് കാഴ്ച്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കൈഞരമ്പുകള്‍ക്കും കരളിനും മുറിവേറ്റിട്ടുണ്ടെന്ന് റുഷ്ദിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി എട്ടരയോടെയാണ് സല്‍മാന്‍ റുഷ്ദിക്കുനേരെ ആക്രമണമുണ്ടായത്.
ന്യൂയോര്‍ക്കിലെ ഷട്ട്വോക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഭാഷണത്തിനെത്തിയതായിരുന്നു സല്‍മാന്‍ റുഷ്ദി. അദ്ദേഹത്തെ സദസിന് പരിചയപ്പെടുത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സദസിലിരുന്ന കറുത്ത വസ്ത്രം ധരിച്ചയാള്‍ മിന്നല്‍ വേഗത്തില്‍ സ്റ്റേജിലേക്ക് പാഞ്ഞുകയറി റുഷ്ദിയെ കഴുത്തില്‍ കുത്തി വീഴ്ത്തുകയായിരുന്നു. സദസിലുണ്ടായിരുന്ന ഡോക്ടര്‍ പ്രാഥമിക ശുശ്രൂഷ നല്‍കുകയും അദ്ദേഹത്തെ ഹെലിക്കോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ചയാളെ ന്യൂയോര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുപത്തിനാലുകാരനായ ഹാദി മദാറാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. അക്രമകാരണം വ്യക്തമല്ലെന്ന് ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സല്‍മാന്‍ റുഷ്ദി. മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍, സാത്താനിക് വേഴ്‌സസ് എന്നീ കൃതികളിലൂടെയാണ് അദ്ദേഹം ലോകപ്രശസ്തനായത്. സാത്താനിക് വേഴ്‌സസിന്റെ പേരില്‍ 1988 മുതല്‍ അദ്ദേഹത്തിന് വധഭീഷണിയുണ്ടായിരുന്നു. പുസ്തകം ഇറാന്‍ നിരോധിക്കുകയും സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മതനിന്ദ ആരോപിച്ചാണ് ഇറാന്‍ പുസ്തകം നിരോധിച്ചത്.
കഴിഞ്ഞ ഇരുപത് വര്‍ഷമായി യുഎസിലാണ് റുഷ്ദി താമസിക്കുന്നത്. 1975-ലാണ് സല്‍മാന്‍ റുഷ്ദിയുടെ ആദ്യ നോവല്‍ പ്രസിദ്ധീകരിക്കുന്നത്. 1981-ല്‍ പുറത്തിറങ്ങിയ മിഡ് നൈറ്റ്‌സ് ചില്‍ഡ്രന്‍ എന്ന പുസ്തകത്തിന് ബുക്കര്‍ പ്രൈസ് ലഭിച്ചു. സാത്താനിക് വേഴ്‌സസിന്റെ പേരില്‍ ഭീഷണികള്‍ വന്നതോടെ അദ്ദേഹം പൊതുവേദികളില്‍നിന്ന് മാറിനിന്നിരുന്നു. 2007-ല്‍ ലോകസാഹിത്യത്തിന് നല്‍കിയ സംഭാവനകളുടെ പേരില്‍ എലിസബത്ത് രാജ്ഞി അദ്ദേഹത്തെ 'സര്‍' പദവി നല്‍കി ആദരിച്ചിരുന്നു.