ന്യൂയോര്‍ക്ക്: എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെട്ടതിനുപിന്നാലെ ഹാരിപോട്ടര്‍ എഴുത്തുകാരി ജെ കെ റൗളിങ്ങിന് വധഭീഷണി. സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച് ജെ കെ റൗളിങ്ങ് ട്വിറ്ററില്‍ പോസ്റ്റിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ജെ കെ റൗളിങ്ങിന് വധഭീഷണി ലഭിച്ചത്. 'സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത വളരെയധികം ഭയപ്പെടുത്തുന്നു. വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു' എന്നായിരുന്നു ജെ കെ റൗളിങ്ങ് ട്വിറ്ററില്‍ കുറിച്ചത്. ഇതിനു പിന്നാലെയാണ് 'പേടിക്കേണ്ട അടുത്തത് നിങ്ങളാണെ'ന്ന കമന്‍റുവന്നത്. ഈ കമന്‍റിന്‍റെ സ്ക്രീന്‍ ഷോര്‍ട്ട് ജെ കെ റൗളിങ്ങ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ഹാരി പോട്ടർ മാന്ത്രിക കഥകളുടെ സ്രഷ്ടാവാണ് ജെ കെ റൗളിങ്. 40 കോടി ഹാരി പോട്ടർ പുസ്തകങ്ങൾ ലോകമെമ്പാടും വിറ്റഴിഞ്ഞിട്ടുണ്ട്. ഈ പുസ്തകങ്ങൾ സിനിമകളായും ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്. മൾട്ടിപ്പിൾ സ്ക്ലീറോസിസ് ബാധിച്ചവർക്കായും, ഒറ്റയ്ക്ക് ജീവിക്കുന്ന അമ്മമാർക്ക് വേണ്ടിയും പ്രവർത്തിക്കുന്ന സംഘടനകൾക്ക് റൗളിങ്ങ് വലിയ തുകകൾ സംഭാവനയായി നൽകിവരുന്നുണ്ട്. അതേസമയം, ട്രാൻസ്‌ജെൻഡേഴ്‌സിനെതിരെ അപകീർത്തികരമായ പല അഭിപ്രായപ്രകടനങ്ങളും റൌളിംഗ് ട്വിറ്ററിലൂടെ നടത്താറുണ്ട്. ഇതിനെതിരെ ലോകമെമ്പാടുമുള്ള ആരാധകർ റൗളിംഗിനെ വിമര്‍ശിക്കാറുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ ഷട്ട്വോക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഭാഷണത്തിനെത്തിയപ്പോഴാണ് സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കുശേഷം അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കഴുത്തിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ റുഷ്ദിയുടെ ഒരു കണ്ണിന് കാഴ്ച്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാരുമായി സല്‍മാന്‍ റുഷ്ദി സംസാരിച്ചുവെന്നുമാണ് ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്ത.
കഴിഞ്ഞ ഇരുപത് വര്‍ഷമായി യുഎസിലാണ് റുഷ്ദി താമസിക്കുന്നത്. 1975-ലാണ് സല്‍മാന്‍ റുഷ്ദിയുടെ ആദ്യ നോവല്‍ പ്രസിദ്ധീകരിക്കുന്നത്. 1981-ല്‍ പുറത്തിറങ്ങിയ മിഡ് നൈറ്റ്‌സ് ചില്‍ഡ്രന്‍ എന്ന പുസ്തകത്തിന് ബുക്കര്‍ പ്രൈസ് ലഭിച്ചു. സാത്താനിക് വേഴ്‌സസിന്റെ പേരില്‍ ഭീഷണികള്‍ വന്നതോടെ അദ്ദേഹം പൊതുവേദികളില്‍നിന്ന് മാറിനിന്നിരുന്നു. 2007-ല്‍ ലോകസാഹിത്യത്തിന് നല്‍കിയ സംഭാവനകളുടെ പേരില്‍ എലിസബത്ത് രാജ്ഞി അദ്ദേഹത്തെ 'സര്‍' പദവി നല്‍കി ആദരിച്ചിരുന്നു.