ടെഹ്‌റാന്‍: എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തില്‍ പ്രതികരണവുമായി ഇറാന്‍. റുഷ്ദിക്കെതിരായ ആക്രമണത്തില്‍ ഇറാനെതിരെ ആരോപണമുന്നയിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും സംഭവത്തില്‍ റുഷ്ദിയും അദ്ദേഹത്തിന്റെ അനുയായികളും മാത്രമാണ് കുറ്റക്കാരെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 'അഭിപ്രായ സ്വാതന്ത്ര്യം മതത്തിനെതിരായ റുഷ്ദിയുടെ അധിക്ഷേപങ്ങളെ ന്യായീകരിക്കില്ല. 1988-ലെ അദ്ദേഹത്തിന്റെ സാത്താനിക് വേഴ്‌സസ് എന്ന നോവലില്‍ മതനിന്ദയുളളതായി മുസ്ലീങ്ങള്‍ വീക്ഷിക്കുന്നു. സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെട്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്കുമാണ്. ഇതില്‍ ഇറാനെ കുറ്റപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല'-ഇറാന്‍ വിദേശകാര്യ വക്താവ് നാസര്‍ കനാനി പറഞ്ഞു.
സാത്താനിക് വേഴ്‌സസിന്റെ പേരില്‍ 1988 മുതല്‍ അദ്ദേഹത്തിന് വധഭീഷണിയുണ്ടായിരുന്നു. പുസ്തകം ഇറാന്‍ നിരോധിക്കുകയും സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മതനിന്ദ ആരോപിച്ചാണ് ഇറാന്‍ പുസ്തകം നിരോധിച്ചത്. സാത്താനിക് വേഴ്‌സസിന്റെ പേരില്‍ ഭീഷണികള്‍ വന്നതോടെ അദ്ദേഹം പൊതുവേദികളില്‍നിന്ന് മാറിനിന്നിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ന്യൂയോര്‍ക്കിലെ ഷട്ട്വോക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഭാഷണത്തിനെത്തിയ റുഷ്ദി വേദിയിലേക്ക് കയറുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സദസിലിരുന്ന കറുത്ത വസ്ത്രം ധരിച്ചയാള്‍ മിന്നല്‍ വേഗത്തില്‍ സ്റ്റേജിലേക്ക് പാഞ്ഞുകയറി റുഷ്ദിയെ കഴുത്തില്‍ കുത്തി വീഴ്ത്തുകയായിരുന്നു. കഴുത്തിലും മുഖത്തും പരിക്കേറ്റ സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന നീണ്ട ശസ്ത്രക്രിയക്കുശേഷം റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് റിപ്പോര്‍ട്ടെന്നാണ് റിപ്പോര്‍ട്ട്. റുഷ്ദിയെ വെന്റിലേറ്ററില്‍നിന്നും മാറ്റിയെന്നും അദ്ദേഹം ഡോക്ടര്‍മാരോട് സംസാരിച്ചെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.