പാട്ന: നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ വിപുലീകരണം ഇന്നുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ സീറ്റുകള്‍ തേജ്വസി യാദവിന്‍റെ പാര്‍ട്ടിയായ ആര്‍ ജെ ഡിക്കായിരിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് എന്‍ ഡി എ വിട്ടുവന്ന നിതീഷ് കുമാര്‍ കോണ്‍ഗ്രസ്, ആര്‍ ജെ ഡി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെയാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചത്. കഴിഞ്ഞയാഴ്ച്ചയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായും തേജ്വസി യാദവ് ഉപമുഖ്യമന്ത്രിയുമായി സത്യപ്രതിഞ്ജ ചെയ്തത്. വകുപ്പുകള്‍ വീതം വെക്കുന്നതില്‍ അവ്യക്തത തുടര്‍ന്നതിനാലാണ് മന്ത്രിസഭാ വിപുലീകരണം നീണ്ടുപോയത്.
മഹാഗഡ്ബന്ധന്‍ സര്‍ക്കാരിന്റെ ഭാഗമായിട്ടുള്ള വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള 31 മന്ത്രിമാരാകും ഇന്ന് സ്ഥാനമേല്‍ക്കുന്നത്. രാവിലെ 11.30 ഓടെ രാജ് ഭവനില്‍ ചടങ്ങുകള്‍ ആരംഭിക്കും. വിജയ് കുമാര്‍ ചൗധരി, അശോക് ചൗധരി, സഞ്ജയ് ഝാ, മദന്‍ സാഹ്നി, ജയന്ത് രാജ്, ഷീല മണ്ഡല്‍, ബിജേന്ദ്ര യാദവ്, ശ്രാവണ്‍ കുമാര്‍, സുനില്‍ കുമാര്‍, ജമാ ഖാന്‍ എന്നിവരുള്‍പ്പെടെ ജനതാദള്‍ യുണൈറ്റഡിലെ എല്ലാ മന്ത്രിമാരെയും നിതീഷ് കുമാര്‍ നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസില്‍ നിന്ന് രണ്ട് പേര്‍ മന്ത്രിസഭയിലുണ്ടാകുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിഹാറില്‍ ആര്‍ ജെ ഡിക്ക് 18 മന്ത്രിമാരെ വേണമെന്ന് തേജസ്വി യാദവ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മന്ത്രിസഭയില്‍ ജെഡിയുവിനും ആർജെഡിക്കും പതിനാല് വീതം മന്ത്രിമാരുണ്ടാകുമെന്നാണ് നേരത്തെയുണ്ടായിരുന്ന ധാരണ. അതേസമയം, നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന മഹാഗഡ്ബന്ധന്‍ മന്ത്രിസഭയില്‍ അംഗമാകാന്‍ സിപിഐ ഇന്നലെ സന്നദ്ധത അറിയിച്ചിരുന്നു. ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ്, സിപിഐ എംഎല്‍, സിപിഐ, സിപിഐഎം, എച്ച്എഎം എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നാണ് ബിഹാറില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്. 234 അംഗങ്ങളുള്ള നിയമസഭയില്‍ 160 എംഎല്‍എമാരാണ് മഹാഗഡ്ബന്ധന്‍ സഖ്യത്തിനുള്ളത്.