ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉന്തുവണ്ടിയില്‍ വയോധികനായ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്. വഞ്ചന, ശത്രുത വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ദാമോ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അനില്‍ ശര്‍മ്മ, എന്‍ കെ ഭട്ടേല, കുഞ്ബിഹാരി കൗരവ് എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. മര്‍പുര ഗ്രാമവാസിയായ ഗ്യാരസ് പ്രസാദ് വിശ്വകര്‍മ്മ എന്നയാളെ ആശുപത്രിയിലെത്തിക്കാനായി നിരവധി തവണ വിളിച്ചിട്ടും ആംബുലന്‍സ് എത്തിയില്ലെന്നും അതിനാല്‍ കുടുംബം വയോധികനെ ഉന്തുവണ്ടിയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ബന്ധിതരായി എന്നുമായിരുന്നു വാര്‍ത്ത.
വാര്‍ത്ത അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് ചൂണ്ടിക്കാട്ടി ദാമോ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജീവ് കൗരവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മെഡിക്കല്‍ ഓഫീസറുടെ പരാതിയില്‍ നടപടിയെടുത്തിട്ടുണ്ടെന്നും സംഭവം അന്വേഷിച്ചുവരികയാണെന്നും ബിന്ദ് എസ്പി ശൈലേന്ദ്ര ചൗഹാന്‍ പറഞ്ഞു. വയോധികനെ ഉന്തുവണ്ടിയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനുപിന്നാലെ ജില്ലാ കളക്ടര്‍ സതീഷ് കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കുടുംബം ആംബുലന്‍സിനായി വിളിച്ചിട്ടില്ലെന്നും സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട് എന്നുമാണ് ആരോഗ്യ, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍, വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന മെഡിക്കല്‍ ഓഫീസറുടെ വാദം തെറ്റാണെന്നും തങ്ങള്‍ യഥാര്‍ത്ഥത്തില്‍ അനുഭവിക്കുന്ന കാര്യങ്ങളാണ് വീഡിയോയില്‍ കാണുന്നതെന്നും വയോധികന്‍റെ മകന്‍ ഹരികൃഷ്ണ പ്രതികരിച്ചു. 'പിതാവിനെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയതെന്ന ആരോപണം തെറ്റാണ്. ഞങ്ങള്‍ അദ്ദേഹത്തെ അടുത്തുളള സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍നിന്നായി ഒരുപാട് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് അധികൃതര്‍ എന്തിനാണ് പറയുന്നതെന്ന് മനസിലാവുന്നില്ല. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഒരു ഗഡു മാത്രമാണ് ഇതുവരെ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുളളത്. കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടത്തില്‍നിന്ന് ഒരു സംഘം അധികൃതര്‍ വന്ന് എന്റെ വീടിന്റെ ഫോട്ടോ എടുത്ത് ശൂന്യമായ പേപ്പറുകളില്‍ ഒപ്പിടീപ്പിച്ചിരുന്നു.'-ഹരികൃഷ്ണ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കുടുംബത്തിന്റെ ആരോപണങ്ങളോട് ജില്ലാ ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.