ഡല്‍ഹി: പാര്‍ട്ടി അധ്യക്ഷനാകാനില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഓഗസ്റ്റ് ഇരുപതിന് പിസിസി തെരഞ്ഞെടുപ്പുകള്‍ പൂർത്തിയാക്കുമെന്നും ഓഗസ്റ്റ് 21ന് നടപടികള്‍ തുടങ്ങി സെപ്റ്റംബർ 20ന് എഐസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നുമായിരുന്നു കോണ്‍ഗ്രസ് പ്രഖ്യാപനം. എന്നാല്‍ ഇതുവരെ എ ഐ സി സി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിന് വേണ്ട സജ്ജീകരണങ്ങളൊന്നും ഒരുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുക്കില്ലെന്ന് പറഞ്ഞതോടെ പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ സാധിക്കാത്തത് പാര്‍ട്ടിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
അധ്യക്ഷ പദവിയിലേക്കില്ലെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധിയുറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രിയങ്കാ ഗാന്ധിക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അശോക് ഗെഹ്ലോട്ടിനെ തെരഞ്ഞെടുത്താല്‍ 1998ന് ശേഷം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരു നേതാവ് പാര്‍ട്ടി അധ്യക്ഷ പദവിയിലെത്തും. എന്നാല്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും അശോക് ഗെഹ്ലോട്ടും തമ്മിലുള്ള ഗ്രൂപ്പ്പോര് ശക്തമായതിനാല്‍ ഒരു വിഭാഗം നേതാക്കള്‍ അശോക് ഗെഹ്ലോട്ടിനെ പിന്തുണക്കാനുള്ള സാധ്യത കുറവാണെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാഹുല്‍ ഗാന്ധിയെ മാറ്റി നിര്‍ത്തിയാല്‍ പിന്നെ ഉയര്‍ന്നുവരുന്ന പേര് പ്രിയങ്കാ ഗാന്ധിയുടേതാണ്. പ്രശാന്ത് കിഷോർ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് തന്ത്രങ്ങളിലം പ്രിയങ്ക പ്രസിഡന്‍റ് സ്ഥാനത്തേക്ക് വരണമെന്ന നിർദേശമുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ യു പിയില്‍ മികച്ച രീതിയില്‍ പ്രകടനം നടത്തിയെങ്കിലും വന്‍ പരാജയമാണ് പാര്‍ട്ടിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ഇക്കാരണത്താല്‍ പ്രിയങ്കാ ഗാന്ധിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, സോണിയഗാന്ധി തന്നെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നാണ് ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ആരോഗ്യകാരണങ്ങളാല്‍ പ്രധാനപദവികളിലേക്കില്ലെന്നാണ് സോണിയ ഗാന്ധിയുടെ നിലപാട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നലെയാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയില്‍ നിന്നും രാജിവെച്ചത്. തുടര്‍ന്ന് ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധി ചുമതലയേല്‍ക്കുകയായിരുന്നു.