കണ്ണൂര്‍: മട്ടന്നൂർ നഗരസഭയിലെ ഇടവേലിക്കൽ വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി പരാജയപ്പെട്ടെന്ന വാര്‍ത്തയോട് പ്രതികരിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ കെ കെ ശൈലജ. 'മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ ആറാം തവണയും തുടർച്ചയായി എൽഡിഎഫ് ജയിച്ചതോടെ യുഡിഎഫ് കേന്ദ്രങ്ങൾ വീണ്ടും വ്യാജ പ്രചാരണങ്ങൾ തുടങ്ങി. ഞാൻ വോട്ട് ചെയ്ത എൻ്റെ വാർഡിൽ എൽഡിഎഫ് തോറ്റെന്നാണ് പ്രചാരണം. എൻ്റെ വാർഡ് ഇടവേലിക്കൽ ആണ്. എൽ ഡി എഫ് സ്ഥാനാർത്ഥി കെ രജത 661 വോട്ടാണ് ഈ തെരഞ്ഞെടുപ്പിൽ നേടിയത്. രണ്ടാം സ്ഥാനത്തുള്ള യു ഡി എഫ് സ്ഥാനാർത്ഥിക്ക് മൂന്നക്കം തികയ്ക്കാൻ പോലും കഴിഞ്ഞില്ല, കേവലം 81 വോട്ടാണ് യുഡിഎഫിനായി പോൾ ചെയ്തത്. എൽഡിഎഫിന്റെ ഭൂരിപക്ഷം 580. എന്നിട്ടും യുഡിഎഫ് വിജയിച്ചുവെന്നൊക്കെയുള്ള പ്രചാരണം തോൽവിയിലുള്ള ജാള്യത മറച്ചു പിടിക്കാനാണ്' - കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മട്ടന്നൂര്‍ നഗരസഭയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 21 സീറ്റുകളിലും യു ഡി എഫ് 14 സീറ്റുകളിലുമാണ് വിജയിച്ചത്. ആറാം തവണയാണ് മട്ടന്നൂര്‍ നഗരസഭാ എല്‍ ഡി എഫ് ഭരിക്കുന്നത്. എന്നാല്‍ എല്‍ ഡി എഫിന്റെ 7 സിറ്റിംഗ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. യു ഡി എഫിന്‍റെ ഒരു സിറ്റിംഗ് സീറ്റ് എല്‍ ഡിഎഫും പിടിച്ചെടുത്തു. അതേസമയം, യുഡിഎഫിന് വന്‍ മുന്നേറ്റമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിലുണ്ടായത്. 111 സ്ഥാനാർത്ഥികളാണ് 35 സീറ്റുകളിലേക്ക് മത്സരിച്ചത്. 35 വാർഡുകളിൽ 18 വാർഡുകൾ സ്ത്രീകൾക്കും ഒരു വാർഡ് പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്തിരുന്നു.