ഡല്‍ഹി: തങ്ങളെ യഥാർത്ഥ ശിവസേനയായി കണക്കാക്കി പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം നൽകണമെന്ന വിമത നേതാവും മഹാരാഷ്ട്രാ മുഖ്യമന്ത്രിയുമായ ഷിൻഡെയുടെ അപേക്ഷയില്‍ ഉത്തരവുകളൊന്നും പുറപ്പെടുവിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം നല്‍കി. ശിവസേനയുടെ ഔദ്യോഗിക ചിഹ്നവുമായി ബന്ധപ്പെട്ട് നടക്കുന്ന തര്‍ക്കത്തിനാണ് ആദ്യം പരിഹാരം കാണുകയെന്നും അതിനുശേഷമേ എം എല്‍ എമാരെ അയോഗ്യരാക്കണമെന്ന ഹര്‍ജി പരിഗണിക്കുകയുള്ളുവെന്നും ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ശിവസേന പാര്‍ട്ടിയുടെ അവകാശം സംബന്ധിച്ച് വിമത നേതാവും മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും പാർട്ടി അദ്ധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയും തമ്മിലുള്ള തർക്കം സുപ്രീം കോടതി ഭരണഘനാ ബെഞ്ചിന് വിട്ടു. കൂറുമാറ്റം, ലയനം, അയോഗ്യത എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കാനാണ് വിഷയം ഭരണഘനാ ബെഞ്ചിന് വിട്ടത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് തർക്ക വിഷയങ്ങൾ അടുത്ത വ്യാഴാഴ്ച പരിശോധിക്കുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ശിവസേനയുടെ ഉദ്ദവ്- ഷിന്‍ഡെ വിഭാഗങ്ങളോട് തെരഞ്ഞെടുപ്പ് ചിഹ്നവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. യഥാര്‍ത്ഥ ശിവസേന തങ്ങളാണെന്നും ആകെയുള്ള 55 എം എല്‍ എമാരില്‍ 40 പേര്‍ തന്നോപ്പമാണെന്നുമാണ് ഷിന്‍ഡെ പക്ഷത്തിന്‍റെ അവകാശവാദം. 18 എം.പിമാരില്‍ 12 പേരുടെ പിന്തുണയും ഷിന്‍ഡെക്കാണ്. എന്നാല്‍ പുതിയ ചിഹ്നത്തെ കുറിച്ച് ആലോചിക്കേണ്ട ആവശ്യമില്ല എന്ന നിലപാടാണ് ഉദ്ദവ് താക്കറെ എടുത്തിരിക്കുന്നത്. എം എല്‍ എമാരും എം പിമാരും വിമത പക്ഷത്താണെങ്കിലും ജനങ്ങള്‍ യഥാര്‍ത്ഥ ശിവസേനക്ക് ഒപ്പമാണെന്നാണ് ഉദ്ദവ് താക്കറെ പറഞ്ഞു.