പാട്ന: ആര്‍ ജെ ഡി നേതാക്കളുടെ വീട്ടില്‍ സി ബി ഐ റെയ്ഡ് നടത്തിയതിനുപിന്നാലെ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ നേതാവുമായ റാബ്‍റി ദേവി. നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭാ രൂപികരിച്ചത് ബിജെപി ഭയപ്പെടുന്നുണ്ടെന്നും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചൊന്നും ഞങ്ങളെ ഭയപ്പെടുത്താനാകില്ലെന്നും റാബ്‍റി ദേവി മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി ഒഴികെ എല്ലാ പാർട്ടികളും ഒപ്പമുണ്ട്. സംസ്ഥാനത്ത് ഞങ്ങൾക്ക് ഭൂരിപക്ഷമുണ്ട്, ഞങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും റാബ്‌റി ദേവി കൂട്ടിച്ചേര്‍ത്തു. ആർജെഡി എംഎൽസി സുനിൽ സിങ്, എംപിമാരായ അഷ്ഫാഖ് കരിം, ഫയാസ് അഹമ്മദ്, സുബോധ് റോയ് എന്നിവരുടെ വീടുകളിലാണ് സി ബി ഐ റെയ്ഡ് നടത്തിയത്.
ഭൂരിപക്ഷം തെളിയിക്കാൻ നിയമസഭയിൽ മഹാഗഡ്ബന്ധന്‍ സർക്കാർ വിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് തൊട്ടുമുമ്പ് നേതാക്കളുടെ വീട്ടില്‍ സി ബി ഐ റെയ്സ് നടത്തുന്നത് രാഷ്ട്രീയ നാടകത്തിന്‍റെ ഭാഗമാണെന്ന് ആർജെഡി എംപി മനോജ് ഝാ പറഞ്ഞു . 'പാർട്ടിയുടെ നിയമസഭാംഗങ്ങളെ ഭയപ്പെടുത്താൻ ഉദ്ദേശിച്ചാണ് റെയ്ഡുകൾ നടത്തിയത്. ഇത് മനഃപൂർവം ചെയ്യുന്നതാണ്. അതിൽ അർത്ഥമില്ല. ഭയം നിമിത്തം എംഎൽഎമാർ തങ്ങൾക്ക് അനുകൂലമായി വരുമെന്ന് കരുതിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത് ചെയ്യുന്നത്' - മനോജ് ഝാ കൂട്ടിച്ചേര്‍ത്തു. ഭരണം നഷ്ടപ്പെട്ടതിലുള്ള അതൃപ്തി പ്രകടിപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്നും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എം എല്‍ എമാരെ ഭയപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുനില്‍ സിങ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബീഹാറില്‍ ബിജെപിയുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്ന് എന്‍ ഡി എ വിട്ട് ആര്‍ ജെ ഡിയുമായി ചേര്‍ന്ന് നിതീഷ് കുമാര്‍ പുതിയ മന്ത്രിസഭ രൂപീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആര്‍ ജെ ഡി നേതാക്കളുടെ വസതികളില്‍ സി ബി ഐ റെയ്ഡ് നടന്നത്. ലാലു പ്രസാദ് യാദവിന്‍റെ കാലത്ത് ബിഹാറിലെ സർക്കാർ ജോലിക്ക് വേണ്ടിയുള്ള ഭൂമി കുംഭകോണമാണ് സിബിഐ അന്വേഷിക്കുന്നതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തേജസ്വി യാദവിന്റെ മാൾ, അർബൻ ക്യൂബ്സ് 71, 'ഭൂമി-ജോലി കുംഭകോണ'ത്തിലെ വരുമാനംകൊണ്ട് വാങ്ങിയതാണെന്നാണ് സി ബി ഐ ആരോപിക്കുന്നത്.