ലോക്ഡൗൺ കഴിഞ്ഞതിന് ശേഷം മാത്രമെ സർവലാശാലകൾ പരീക്ഷകള്‍ നടത്തുന്ന കാര്യം ആലോചിക്കൂ എന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍. മെയ് രണ്ടാം വാരം നടക്കേണ്ട പരീക്ഷകള്‍ സമയത്ത് തന്നെ നടത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന വൈസ്ചാന്‍സിലര്‍മാരുടെ യോഗത്തിന് ശേഷം പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ വൈകും. നിലവിലെ സാഹചര്യത്തില്‍ ജൂണ്‍ ഒന്നിന് തുറക്കാനാകുമെന്ന് പറയാനാകില്ല. സര്‍വകലാശാലകള്‍ പുതുക്കിയ അക്കാദമിക് കലണ്ടറുകള്‍ ഉടൻ പ്രസിദ്ധീകരിക്കും. അസാപിന്റെ നേതൃത്വത്തില്‍ നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങും. കണ്ണൂര്‍ സര്‍വകലാശാല യുജി, പിജി പരീക്ഷകള്‍ പൂര്‍ത്തിയാക്കി. മൂല്യനിര്‍ണയമാണ് നടക്കാന്‍ ബാക്കിയുള്ളത്. കോഴിക്കോട് സര്‍വകലാശാലയില്‍ യുജി പരീക്ഷകള്‍ പൂർത്തിയാക്കി.
ഓണ്‍ലൈനായി പരീക്ഷകള്‍ നടത്തുന്നതിന് സാങ്കേതിക പരിമിതികളുണ്ട്. ഓൺലൈനിൽ ഒബ്ജക്റ്റീവ് രീതി മാത്രമെ പ്രായോഗികമാവുകയുള്ളു. ഓണ്‍ലൈന്‍ മൂല്യനിര്‍ണയം നടത്താനാകുമോ എന്നതും പരിശോധിക്കും . കേന്ദ്രീകൃതമൂല്യനിര്‍ണയങ്ങളെല്ലാം നിര്‍ത്തി വച്ചിരിക്കുകയാണ്. ഹോം ഇവാല്യുവേഷന്‍ മാത്രമാണ് നടക്കുന്നത്. ഉത്തരക്കടലാസുകള്‍ ഓണ്‍ലൈനായി വീടുകളിൽ ലഭ്യമാക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്നും ജലീൽ വ്യക്തമാക്കി.