ഡല്‍ഹി: കാറുകളിൽ പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കാത്ത യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അടുത്തിടെ മുംബൈയിലേക്കുള്ള യാത്രയിലുണ്ടായ കാറപകടത്തിൽ വ്യവസായ പ്രമുഖൻ സൈറസ് മിസ്ത്രി മരിച്ചതോടെയാണ് സീറ്റ് ബെൽറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. പിന്നിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്ന നിയമം നിലവിലുണ്ടെന്നും എന്നാൽ കൂടുതൽ കർശനമായി നിയമം നടപ്പിലാക്കുന്നതിനായി 1000 രൂപ പിഴ ചുമത്തുമെന്നും ഗഡ്കരി വ്യക്തമാക്കി.
കാറുകൾക്കുള്ളിൽ ആറ് എയർബാഗുകൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് വാഹന നിർമാതാക്കളുമായി സർക്കാർ ചര്‍ച്ച നടത്തിവരികയാണെന്നും ഗഡ്കരി പറഞ്ഞു. 'ഓട്ടോമൊബൈൽ വ്യവസായ മേഖല സർക്കാരിനോട് സഹകരിക്കുമെന്ന് ഉറപ്പുണ്ട്. ഒരു എയർബാഗിന് കേവലം 1,000 രൂപയേ വിലവരൂ, ആറെണ്ണത്തിന് 6,000 രൂപ. കാര്‍ വാങ്ങുന്നവര്‍ അത് നല്‍കാന്‍ സന്നദ്ധരാകും. ജീവനാണ് ഏറ്റവും വലിയ വില' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സീറ്റ് ബെല്‍റ്റും എയര്‍ബാഗും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ എയര്‍ബാഗ് പ്രവര്‍ത്തിക്കില്ല. വാഹനം അപകടത്തില്‍പ്പെട്ടാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ എയര്‍ബാഗ് തുറക്കും. വന്‍ശക്തിയോടെയായിരിക്കും എയര്‍ബാഗുകള്‍ വിരിയുക. ബെല്‍റ്റിട്ടില്ലെങ്കില്‍ എയര്‍ബാഗിന്റെ ശക്തിയില്‍ മുന്നിലെ യാത്രക്കാരന് ഗുരുതര പരിക്കേല്‍ക്കാന്‍ സാധ്യതയേറെയാണ്. സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ യാത്രക്കാരന്റെ മുന്നോട്ടായല്‍ കുറയും. തലയിടിക്കാതെ എയര്‍ബാഗ് വിരിയുകയും ചെയ്യും. വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ പിന്നിലെ സീറ്റ് ബെല്‍റ്റിടാത്ത യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചുപോകാനും സാധ്യതയുണ്ട്. ആഘാതത്തില്‍ പരിക്കും കൂടുതലായിരിക്കും.
പ്രതിദിനം ശരാശരി 426 പേർ രാജ്യത്ത് റോഡ് അപകടങ്ങളിൽ മരിക്കുന്നതായാണ് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ട്. കഴിഞ്ഞ വർഷംമാത്രം ഇന്ത്യയിൽ റോഡപകടങ്ങളിൽ മരിച്ചത് 1.55 ലക്ഷം പേരാണ്.