തിരുവനന്തപുരം: ഏറ്റവുമധികം കാലം ബ്രിട്ടനിലെ ഭരണാധികാരിയെന്ന റെക്കോർഡുമായി എലിസബത്ത് രാജ്ഞി യാത്രയാവുകയാണ്. ഏഴു പതിറ്റാണ്ടിലേറെ ബ്രിട്ടീഷ് രാജ്ഞിയായി തുടർന്ന എലിസബത്ത് പതിനഞ്ചോളം ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ കാലത്തിന് സാക്ഷിയായി. ശക്തമായ സാമ്രാജ്യത്വവും എല്ലായിടത്തെയും കോളനിവൽക്കരണവും അവസാനിച്ചതിന് പിന്നാലെ പിതാവ് ജോർജ്ജ് ആറാമനിൽ നിന്നാണ് 25-ാം വയസിൽ എലിസബത്ത് 1952-ൽ അധികാരം ഏറ്റെടുത്തത്.
1997 ഒക്ടോബറിൽ എലിസബത്ത് രാജ്ഞി രണ്ടാമൻ ഇന്ത്യയിലെത്തിയപ്പോൾ മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗിൽ കന്നി സന്ദർശനം നടത്താൻ ആറ് മണിക്കൂറാണ് മാറ്റിവച്ചത്. കേരളാ സന്ദർശനത്തിന്റെ അനുഭവങ്ങൾ വളരെ കൗതുകത്തോടെയായിരുന്നു രാജ്ഞി അന്ന് പങ്കുവെച്ചത്. അവരുടെ മൂന്നാമത്തെ ഇന്ത്യാ സന്ദർശനമായിരുന്നു അത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്പ്യൻ ചർച്ചായ സെന്റ് ഫ്രാൻസിസ് പള്ളി സന്ദർശിക്കുകയായിരുന്നു അവരുടെ പ്രധാന ലക്ഷ്യം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സന്ദർശന വേളയിൽ ഫിലിപ്പ് രാജകുമാരനും രാജ്ഞിയെ അനുഗമിച്ചിരുന്നു. ഇരുവരും സെന്റ് ഫ്രാൻസിസ് പള്ളിയിലെ വാസ്കോഡ ഗാമയുടെ ശവകുടീരവും സന്ദർശിച്ചു. കർശന സുരക്ഷയുള്ളതിനാൽ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരും ഭാര്യയും ഉൾപ്പെടെ ഒമ്പത് പേർക്ക് മാത്രമായിരുന്നു എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്താൻ അവസരം ലഭിച്ചത്.
കൊച്ചിയിലെ താജ് മലബാർ ഹോട്ടലിലായിരുന്നു സര്‍ക്കാര്‍ അവര്‍ക്ക് താമസം ഒരുക്കിയിരുന്നത്. താജ് മലബാറിലെ തക്കാളിക്കറിയും മോപ്ല സ്റ്റൈൽ ചിക്കനും രാജ്ഞിക്ക് ഏറെ ഇഷ്ടപ്പെട്ടു. അതവര്‍ എടുത്തു പറയുകയും ചെയ്തു. കേരളാ സന്ദർശനത്തിന്റെ അനുഭവങ്ങൾ വളരെ കൗതുകത്തോടെയായിരുന്നു രാജ്ഞി അന്ന് പങ്കുവെച്ചത്. അന്നത്തെ ഗവർണർ സുഖ്ദേവ് സിംഗ് കാങ് കേരളത്തിന്റെ പാരമ്പര്യം ഉയർത്തിക്കാട്ടുന്ന മോഹിനിയാട്ടവും അന്ന് രാജ്ഞിയെ പരിചയപ്പെടുത്തിയിരുന്നു.