കേരളത്തിൽ ഞായറാഴ്ച വരെ ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചക്ക് ശേഷമാണ് മഴക്ക് സാധ്യത. ഈ സമയത്ത് ശക്തമായ ഇടിമിന്നലുണ്ടാകും. രാത്രിയിലും ശക്തമായ മഴതുടർന്നേക്കും. ഉച്ചക്ക് ശേഷം 2 മുതൽ 10 മണിവരെയാണ് മഴക്ക് സാധ്യത. ഈ സമയങ്ങളിലെ ഇടിമിന്നൽ അപകടം ഉണ്ടാക്കാൻ സാധ്യയുള്ളതാണെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, ഒഡീഷ തീരത്തും വെള്ളിയാഴ്ച ശക്തമായ കാറ്റിന് സാധ്യയുള്ള സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയത്. 45 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കുമെന്നാണ് കരുതുന്നത്.
ശക്തിയേറിയ ഇടിമിന്നൽ വീട്ടുപകരണങ്ങൾക്ക് നാശം ഉണ്ടാക്കിയേക്കും. അതിനാൽ ഇടിമിന്നലുള്ളപ്പോൾ ഇവ പ്രവർത്തിപ്പിക്കരുത്. ഉച്ചക്ക് ശേഷം അന്തരീക്ഷം മേഘാവൃതമായിരിക്കും. തുറസ്സായ ഇടങ്ങളിലും കെട്ടിടങ്ങൾക്ക് മുകളിലും നിൽക്കുന്നത് ഒഴിവാക്കണം. ഇടിമിന്നലിന്റെ ലക്ഷണം കണ്ടാൽ സുരക്ഷിതമായ ഇടത്തേക്ക് മാറണം. ജനലും വാതിലും തുറന്നിടരുത്. ടെലിഫോൺ, മൊബൈൽ എന്നിവ ഉപയോഗിക്കരുത്. ഇടിമിന്നൽ സമയത്ത് കുളിക്കരുത്. തുടങ്ങിയ മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. കേരളത്തിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ചവരെയാണ് കാലവസ്ഥ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്