രണ്ട് മാസത്തോളം കടലിൽകുടുങ്ങിയ 382 റോഹിംഗ്യൻ അഭയാർഥികളെ രക്ഷപ്പെടുത്തിയതായി ബംഗ്ലാദേശിലെ തീരസംരക്ഷണ സേന. ദിവസങ്ങളോളം മുഴു പട്ടിണി കിടന്ന് രണ്ട് ഡസനിലധികം ആളുകൾ മരിച്ചു. ഒരു അഭയാർഥി ക്യാമ്പിൽനിന്ന് ഫെബ്രുവരി പകുതിയോടെയാണ് ഈ സംഘം മലേഷ്യ ലക്ഷ്യമാക്കി യാത്ര തിരിച്ചത്. മൂന്നുതവണ അവർ മലേഷ്യയിലെത്തി. എന്നാൽ, ആ അനധികൃത ബോട്ടിനെയും യാത്രക്കാരെയും തീരത്തടുക്കാൻ അവർ സമ്മതിച്ചില്ല. കൊവിഡ് ഭീതി കൂടെ നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ ആരും ഒരു കനിവും കാണിച്ചില്ല.
അങ്ങിനെയാണവര്‍ തായ്ലൻഡിന്റെ തീരത്തെത്തുന്നത്. സമാനമായ പ്രതികരണമായിരുന്നു അവിടെനിന്നും ലഭിച്ചത്. അതിനിടെ ബോട്ടിലുണ്ടായ ഭക്ഷണവും വെള്ളവും തീര്‍ന്നു. ഇന്ധനവും തീര്‍ന്ന് ഉള്‍ക്കടലില്‍ കുടുങ്ങുകയും ചെയ്തു. ഓരോരുത്തരായി മരിച്ചു വീഴുന്നത് നോക്കി നില്‍ക്കാനേ അവര്‍ക്ക് കഴിയുമായിരുന്നൊള്ളൂ. എല്ലാം കടലില്‍ അവസാനിക്കും എന്ന ഭീതിക്കിടെയാണ് ബംഗ്ലാദേശിലെ തീരസംരക്ഷണ സേനയുടെ കണ്ണില്‍ അവര്‍ പെടുന്നത്.
2017-ൽ മ്യാൻമർ സൈന്യം നടത്തിയ വംശീയമായ ആക്രമണത്തിൽ ആയിരക്കണക്കിന് റോഹിംഗ്യൻ മുസ്‌ലിംകൾ കൊല്ലപ്പെടുകയും 700,000 ത്തിലധികം പേർ അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുകയും ചെയ്തിരുന്നു.