റമദാൻ കൂടാരങ്ങൾക്ക് ഇത്തവണ യുഎഇയിൽ അനുമതിയില്ല. കൊവിഡ് തുടരുന്ന പശ്ചാത്തലത്തിലാണ് നോമ്പുതുറ തമ്പുകൾ വേണ്ടെന്നു വെച്ചത്. പ്രതിരോധ നടപടികളുടെ ഭാഗമായി റംമദാനിൽ കൂടാരങ്ങൾക്കുള്ള എല്ലാ അനുമതികളും റദ്ദാക്കിയതായി ദുബൈ ഇസ് ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് വകുപ്പ് അറിയിച്ചു. കൂടാതെ നോമ്പുകാർ പള്ളികളുടെ മുറ്റത്ത് ഭക്ഷണങ്ങളുമായി കൂടിച്ചേരുന്നതും നിരോധിച്ചു. പ്രാർഥനയ്ക്ക് വരുന്നവരുടെ സുരക്ഷ പ്രധാനമാണെന്ന് യുഎഇ വ്യക്തമാക്കി.
കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാർച്ച് രണ്ടാം വാരമാണ് പള്ളികൾ അടച്ചത്. പള്ളികളിലെത്തുന്നവരുടെ ആരോഗ്യ സുരക്ഷക്കായി പള്ളികളും പരിസരങ്ങളും അണുവിമുക്തമാക്കുന്നുണ്ട്. മഹാമാരിക്കെതിരെ എല്ലാ നടപടികളും ഉറപ്പാക്കാൻ വിവിധ സർക്കാർ ഏജൻസികളെ ഏകോപിപ്പിക്കുകയാണെന്ന് വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ചൂണ്ടിക്കാട്ടി. ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും മുൻഗണന നൽകുന്നതെന്നും വ്യക്തമാക്കി.
തൊഴിലാളികൾ നോമ്പുകാലത്ത് രാത്രിഭക്ഷണത്തിനും നോമ്പുതുറക്കും റമദാൻ കൂടരങ്ങളെയാണ് അശ്രയിച്ചിരുന്നത്. ഇവർക്കായി ഒരു കോടി ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുമെന്ന യു.എ.ഇ ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പ്രഖ്യാപിച്ചിട്ടുണ്ട് പള്ളികൾ പോലും അടച്ചിട്ട സാഹചര്യത്തിൽ യുഎഇയിൽ കൂടിച്ചേരലുകളില്ലാത്ത വ്രതമാസമായിരിക്കും ഇത്തവണത്തേത്.