പ്രാർഥനയുടെയും സമര്‍പ്പണത്തിന്റെയും ദിനങ്ങളുമായി വീണ്ടും ഒരു റമദാന്‍ കാലം കൂടി എത്തി. ഇത്തവണ പക്ഷെ, കൊവിഡ് ഭീതിമൂലം ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍തന്നെ കഴിയുകയാണ്. സാധാരണ റംസാനില്‍ കാണുന്നതു പോലെയുള്ള ഇഫ്താര്‍ വിരുന്നുകളോ, പള്ളികളിലെ കൂട്ട പ്രാര്‍ത്ഥനകളോ ഇത്തവണ ഉണ്ടാവില്ല. എല്ലാ വിശ്വാസികളും വീടിനുള്ളില്‍ തന്നെ കഴിച്ചു കൂട്ടണം. നമുക്ക് പെരുന്നാളിന്റെ അന്ന് കെട്ടിപ്പിടിക്കാം.
മാസപ്പിറവി കണ്ടതിന്റെ പശ്ചാതലത്തില്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് ജിഫ്‌രി മുത്ത്കോയ തങ്ങൾ, പ്രൊ. ആലികുട്ടി മുസ്‌ലിയാർ, കോഴിക്കോട് വലിയ ഖാദി പാണക്കാട് സയ്യിദ് നാസിർ ഹയ്യ് ശിഹാബ് തങ്ങൾ, കാപ്പാട് ഖാദി പി.കെ. ശിഹാബുദീൻ ഫൈസി, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി, ഖാദി ഇമ്പിച്ചമ്മദ് ഹാജി എന്നിവരും അറിയിച്ചു.
എന്താണ് റമദാന്‍ ?
ഇസ്ലാമില്‍ നിര്‍ബന്ധമാക്കപ്പെട്ട അഞ്ച് കാര്യങ്ങളിലൊന്നാണ് റമദാനിലെ വ്രതാനുഷ്ഠാനം. ഇസ്ലാമിക് കലണ്ടറിലെ ഒന്‍പതാമത്തെ മാസമായ റമദാനിലാണ് വിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്നത്. പ്രവാചകനായ മുഹമ്മദ് നബിക്ക് ഖുറാന്‍ വെളിപ്പെട്ട മാസമായ റമദാന്‍ വിശ്വാസികള്‍ക്ക് പുണ്യ മാസമാണ്. ബദര്‍ യുദ്ധം നടന്നതും ആയിരം മാസത്തേക്കാള്‍ അനുഗ്രഹീതമായ ലൈലത്തുല്‍ ഖദറിന്റെ രാവും റമളാനിലാണെന്നാണ് വിശ്വാസം.
വ്രതാരംഭം
ചന്ദ്രപ്പിറ കാണുന്നത് അനുസരിച്ചാണ് റമദാന്‍ വ്രതാരംഭത്തിനുള്ള ദിനം കണക്കു കൂട്ടുന്നത്.നോമ്പ് അനുഷ്ഠാനം. ഒൻപത് വയസ് കഴിഞ്ഞ എല്ലാവരും റമദാന്‍ വ്രതം അനുഷ്ഠിക്കണമെന്നാണ് വിശ്വാസം. രാവിലത്തെ പ്രാര്‍ഥനയ്ക്കുള്ള (സുബ്ഹി) ബാങ്ക് മുഴങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഭക്ഷണ പാനീയങ്ങള്‍ പാടില്ല. സൂര്യോദയത്തിന് മുമ്പ് ആരംഭിക്കുന്ന വ്രതം മഗ്രിബ് (വൈകിട്ടത്തെ പ്രാര്‍ഥന) ബാങ്ക് മുഴങ്ങുന്നതോടെയാണ് അവസാനിപ്പിക്കുന്നത്.
നോമ്പില്‍ ഇളവ് നല്‍കപ്പെട്ടവര്‍
ഇസ്ലാമില്‍ നിര്‍ബന്ധമാക്കപ്പെട്ട കാര്യങ്ങളിലൊന്നാണ് റമദാന്‍ വ്രതാനുഷ്ഠാനമെങ്കിലും ചിലര്‍ക്ക് ഇതില്‍ ഇളവുകളുണ്ട്. പ്രായമായവര്‍, അസുഖ ബാധിതര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് ഇത് നിര്‍ബന്ധമല്ല. സ്ത്രീകള്‍ക്ക് ആര്‍ത്തവ ദിനങ്ങളിലും നോമ്പ് എടുക്കേണ്ട ആവശ്യമില്ല. യാത്ര ചെയ്യുന്നവര്‍ക്കും റമദാന്‍ ദിനങ്ങളില്‍ അസുഖ ബാധിതരായവര്‍ക്കും നോമ്പെടുക്കല്‍ നിര്‍ബന്ധമല്ല. എന്നാല്‍ ഇത് പിന്നീടൊരിക്കല്‍ എടുത്ത് വീട്ടണം.