നാം അതിജീവിക്കും പരിക്കുകളോടെ
കോവിഡ് എന്ന മഹാമാരി ഇന്നത്തെ ലോക ബന്ധങ്ങളിലും ജീവിതക്രമങ്ങളിലും വലിയ ആഘാതങ്ങളും മാറ്റങ്ങളുമാണ് ഉണ്ടാക്കാൻ പോകുന്നത്. വളരെ വിഷമകരമായ സാഹചര്യങ്ങളെ നേരിട്ടു കൊണ്ടേ ഈ മഹാമാരായിൽ നിന്നും മനുഷ്യരാശിക്ക് അതിജീവനം സാധ്യമാവൂവെന്നാണ് ആരോഗ്യരംഗത്തും സാമൂഹ്യ ശാസ്ത്രരംഗത്തും പ്രവർത്തിക്കുന്ന വിദഗ്ധന്മാർ അഭിപ്രായപ്പെടുന്നത്. കാർഷിക വ്യാവസായിക ഉല്പാദനം, ചരക്ക് ഗതാഗതം, സർവ്വീസിംഗ് തുടങ്ങി എല്ലാ മേഖലകളും വലിയ പ്രതിസന്ധിയെ നേരിടുകയാണ്.
നീണ്ടു പോകുന്ന ലോക്ക് ഡൗണും നിയന്ത്രണങ്ങളും കേരളം പോലൊരു സമൂഹത്തിൽ വലിയ ഭക്ഷ്യ പ്രതിസന്ധി തന്നെ സൃഷ്ടിച്ചേക്കാനിടയുണ്ട്. ഇപ്പോൾ നമുക്കാവശ്യമുള്ള ഭക്ഷ്യവസ്തുക്കൾ സ്റ്റോക്കുണ്ടെങ്കിലും അത്രയൊന്നും വിദൂരമല്ലാത്ത മാസങ്ങളിൽ കേരളവും വലിയ രീതിയിലുള്ള ഭക്ഷ്യ ദൗർലഭ്യത്തിലേക്ക് തള്ളിവിടപ്പെടാനാണ് സാധ്യത.ഈയൊരു സാഹചര്യത്തെ മുന്നിൽ കണ്ടു കൊണ്ടാണ് നമ്മുടെ മുഖ്യമന്ത്രി ലോക്ക് ഡൗണിൽ വീട്ടിലിരിക്കുന്ന നമ്മൾ സാമൂഹ്യ അകലം പാലിച്ചുകൊണ്ടു് തന്നെ സംഘടിതമായ കൃഷി ആരംഭിക്കണമെന്നാവശ്യപ്പെട്ടത്.
ഒരു തുണ്ടു ഭൂമി പോലും തരിശിടാത്ത സമഗ്രവും സർവരെയും പങ്കാളികളാക്കുകയും ചെയ്യുന്ന കാർഷിക പരിപാടി സർക്കാർ ആസൂത്രണം ചെയ്യുകയാണ്. ധാന്യങ്ങളും കിഴങ്ങും പച്ചക്കറിയും മാത്രമല്ല മത്സ്യവും കോഴിവളർത്തലും ക്ഷീര കൃഷിയുമെല്ലാമടങ്ങുന്ന പദ്ധതി. പാടങ്ങളും പുരയിടവും തോടുകളും കുളങ്ങളും പുഴകളുമെല്ലാം കൃഷിക്കുപയുക്തമാക്കണം. കടലിലും മത്സ്യം വളർത്താനാവുമെന്നാണ് മുഖ്യമന്ത്രി സൂചിപ്പിച്ചത്.
നമ്മുടെ കാർഷികസംസ്കാരത്തിലും രീതിയിലും മുമ്പ് പുരപ്പറമ്പ് കൃഷി വളരെ പ്രധാനമായിരുന്നു. വീട്ടുവളപ്പിൽ നാം ചേമ്പും ചേനയും മരക്കിഴങ്ങും സർവ്വ പച്ചക്കറികളും പയറും ചെറുപയറും ഉഴുന്നും വരെ കുഷി ചെയ്തിരുന്നു. പ്ലാവും മാവും തുടങ്ങി ഫലവൃക്ഷങ്ങളെയെല്ലാം പരിപാലിച്ചിരുന്നു. ഇഞ്ചിയും മഞ്ഞളും കുരുമുളകും അത്യാവശ്യ ഔഷധചെടികൾ വരെ കൃഷി ചെയ്തിരുന്നു.
ഭൂമിയുടെ ചരക്കുവല്‍ക്കരണവും നാടിൻ്റെ നഗരവൽക്കരണവും സമൂഹത്തിൽ സംഭവിച്ച മധ്യവർഗ പ്രാമാണ്യവും കൃഷിയെ കയ്യൊഴിയുന്നതിലേക്കാണ് നമ്മളെ എത്തിച്ചത്. കൂടിവന്ന കൃഷിച്ചെലവും ആഗോളവൽക്കരണ നയത്തിൻ്റെ ഫലമായി, വിത്തിനും വളത്തിനുമെല്ലാമുള്ള സബ്സിഡികളും സഹായങ്ങളും ഇല്ലാതായതും ഗാട്ടുകരാർ തൊട്ടുള്ള ഇറക്കുമതി നയങ്ങളുടെ ഫലമായ കാർഷികോല്പന്നങ്ങളുടെ വിലത്തകർച്ചയും ഭൂപരിക്ഷമാളുകളെയും കൃഷി ഉപേക്ഷിക്കുന്നതിലേക്കെത്തിച്ചു.
സമീപകാലത്ത് ഇതിൽ മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. നെൽകൃഷിയും പച്ചക്കറി കൃഷിയും വലിയ രീതിയിൽ കേരളത്തിൽ പുനരാംഭിച്ചിട്ടുണ്ട്. കോവിഡ് 19 സൃഷ്ടിക്കാൻ പോകുന്ന പ്രതിസന്ധികളിൽ ഏറ്റവും ഭീഷണമായത് ഭക്ഷണ ദാരിദ്ര്യമായിരിക്കും. അതു കൊണ്ട് നാം നമ്മുടെ ഓരോ തുണ്ടു ഭൂമിയിലും പറ്റാവുന്നതെല്ലാം കൃഷി ചെയ്യണം. ആധുനിക കാർഷിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനും കഴിയണം.
ചീത്തകാലത്ത് കലപ്പയൂന്നി നമുക്ക് നല്ലകാലം പണിയാം
ഇവിടെ ഭക്ഷണ സ്വയംപര്യാപ്തക്കായി 1989-90 വർഷങ്ങളിൽ ക്യൂബ എന്ന കൊച്ചു രാജ്യംനടത്തിയ മഹത്തായൊരു അനുഭവത്തിൻ്റെ ചരിത്രം നമ്മുടെയും ലോകത്തിൻ്റെയും മുമ്പിലുണ്ടു്. ക്യൂബ പ്രധാനമായും കരിമ്പു കൃഷിയും പഞ്ചസാര വ്യവസായവും മാത്രമുള്ള രാജ്യമായിരുന്നു. സോവ്യറ്റ് യൂണിയനായിരുന്നു ക്യൂബ ക്ക് മിക്ക ഭക്ഷ്യവസ്തുക്കളും ഇറക്കുമതി ചെയ്തു കൊടുത്തത്. സോവ്യറ്റ് യൂണിയൻ്റെ തകർച്ചയോടെ ഭക്ഷ്യവസ്തുക്കൾ ഇല്ലാത്ത ക്ഷാമത്തിലേക്കാണ് കൊച്ചു ക്യുബ എത്തേണ്ടിയിരുന്നത്. അമേരിക്കയുടെ ഉപരോധം നിലനില്ക്കുന്ന സാഹചര്യമായിരുന്നല്ലൊ.
ഫിദൽ കാസ്ട്രോ മുഴുവൻ ജനങ്ങളോടും ഈയൊരു അപകടത്തെ അതിജീവിക്കാൻ ആവശ്യമുള്ളതെല്ലാം ചെയ്യാൻ ആഹ്വാനം ചെയ്തു... പറ്റാവുന്ന എല്ലായിടങ്ങളിലും പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ കൃഷി ചെയ്യാൻ ആവശ്യപ്പെട്ടു. ശാസ്ത്രിയമായ കാർഷിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നഗരപ്രദേശങ്ങളിൽ പോലും പച്ചക്കറിയും പഴങ്ങളും ധാന്യങ്ങളും ( പ്രധാനമായി ഗോതമ്പു് ) കൃഷി ചെയ്തു.
ഇന്ന് വിശ്വോത്തരമായ 3 കൃഷിഫാമുകൾ ഹവാന നഗരത്തിൽ തന്നെയുണ്ട്. അമേരിക്കയുടെ ഉപരോധത്തെ അതിജീവിക്കാനായി ക്യൂബൻ ജനത നടത്തിയ മഹത്തായൊരു കാർഷിക ചെറുത്ത് നില്പാണ് ക്യൂബയെ മെച്ചപ്പെട്ട ഭക്ഷ്യോല്പാദന രാജ്യമാക്കിയിന്ന് മാറ്റിയത്.
നമുക്ക് ഈയൊരുചീത്തകാലത്തെ നല്ല കാലത്തെ സൃഷ്ടിക്കാനുള്ള അവസരമാക്കാം... അതിജീവനത്തിനുള്ള അടിത്തറയൊരുക്കാം ...കൃഷിയെ ഒരു സംസ്കാരവും ജീവിത ശൈലിയുമാക്കാം...