ഡി.എച്ച്.എഫ്.എല്‍. അഴിമതി കേസില്‍ കുറ്റാരോപിതരായ വധാവന്‍ സഹോദരങ്ങളെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കസ്റ്റഡിയിലെടുത്തുവെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. വധാവന്‍ കുടുംബത്തിലെ 10 അംഗങ്ങൾ ഉൾപ്പെടെ ഇരുപത്തിമൂന്ന് പേർ ക്വാറന്‍റൈനില്‍ കഴിയുന്ന സതാരയിലെ മഹാബലേശ്വർ ഹിൽ സ്റ്റേഷനിലുള്ള വീട്ടില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
യെസ് ബാങ്ക് മൾട്ടിക്രോർ കുംഭകോണവുമായി ബന്ധപ്പെട്ടാണ് യെസ് ബാങ്കിന്റെ അന്നത്തെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ റാണ കപൂറിനൊപ്പം കപിൽ വധാവനും ധീരജ് വധാവനുമെതിരെ മാർച്ച് 7-ന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കേസെടുക്കുന്നതിനു മുന്‍പുതന്നെ ഇരുവരും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. എന്നാല്‍, എന്നാല്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പുണെയിലെ കണ്ടാലയില്‍നിന്ന് മഹാബലേശ്വറിലേക്ക് യാത്ര ചെയ്ത വധാവന്‍ സഹോദരന്‍മാരും കുടുംബാംഗങ്ങളും ജോലിക്കാരുമടക്കം 21 പേര്‍ പോലീസ് കസ്റ്റഡിയിലായിരുന്നു. അങ്ങിനെയാണ് എല്ലാവരേയും ക്വാറന്‍റൈനില്‍ ആക്കിയത്. ക്വാറന്‍റൈന്‍ കാലാവധി തീര്‍ന്നതോടെയാണ് സിബിഐ കസ്റ്റഡിയില്‍ എടുത്തത്.
ദിവാൻ ഹൗസിങ് ഫിനാൻസ് കോർപറേഷനുമായുള്ള (ഡിഎച്ച്‌എഫ്‌എൽ) സാമ്പത്തിക ഇടപാടിനെ തുടർന്നാണ് യെസ് ബാങ്ക് കടുത്ത പ്രതിസന്ധിയിലായത്. പൊതുപണം ഉപയോഗിച്ച് ഡിഎച്ച്‌എഫ്‌എൽ കമ്പനിയുടെ 3,700 കോടി രൂപയുടെ കടപത്രം യെസ്‌ബാങ്ക് വാങ്ങിക്കൂട്ടി. ഡിഎച്ച്‌എഫ്‌എൽ കമ്പനി ഉടമകളും റാണാകപൂറും നടത്തിയ ക്രിമിനൽഗൂഢാലോചനയുടെ ഭാഗമായാണ് അനധികൃത ഇടപാട് നടന്നത് എന്നാണ് ആരോപണം.