ഹൃദയ ശസ്ത്രക്രിയയെത്തുടർന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ മരിച്ചുവെന്ന് വിവിധ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹം ശനിയാഴ്ച മരിച്ചുവെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വിവരം കിട്ടിയതായി യുകെയിലെ ഡെയ്‌ലി എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍, ഒന്നുകില്‍ മരിച്ചു അല്ലെങ്കില്‍ കോമാ സ്റ്റേജിലാണ് എന്നാണ് ഐറിഷ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തരകൊറിയൻ നേതാവ് അന്തരിച്ചുവെന്ന് ഹോങ്കോംഗ് സാറ്റലൈറ്റ് ടെലിവിഷന്‍ വൈസ് ഡയറക്ടർ 'വിശ്വസ്ത ഉറവിടത്തെ ഉദ്ധരിച്ചു'കൊണ്ട് പറഞ്ഞിരുന്നു.
അതേസമയം, ഏപ്രിൽ മാസത്തിൽ ഹൃദയ ശസ്ത്രക്രിയയെത്തുടർന്ന് കിം കോമയിലാണെന്നാണ് ഒരു ജപ്പാന്‍ മാഗസിന്‍ റിപ്പോർട്ട് ചെയ്യുന്നത്. ഉത്തരകൊറിയയില്‍ നിന്നും ഈ വാര്‍ത്തകളെകുറിച്ച് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. എന്നിരുന്നാലും, ഏപ്രിൽ 11 മുതൽ ഉത്തരകൊറിയൻ ഭരണാധികാരി അപ്രത്യക്ഷനാണ്. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങിലേക്ക് ചൈനീസ് മെഡിക്കല്‍ ടീം യാത്രയായ വിവരം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകൾ വന്നിരുന്നു. എന്നാല്‍ കിമ്മിന്റെ ആരോഗ്യ വിവരവുമായി ബന്ധപ്പെട്ട് ചൈനയും ഇതുവരെ പ്രതികരിച്ചിട്ടില്ല.
കിമ്മിന്റെ ആരോഗ്യത്തെക്കുറിച്ചും എവിടെയാണെന്നതിനെക്കുറിച്ചും പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളായി പുറത്തു വന്നത്. അദ്ദേഹം സഞ്ചരിക്കാറുള്ള പ്രത്യേക തീവണ്ടി ഈ ആഴ്ച രാജ്യത്തെ റിസോര്‍ട്ട് ടൗണായ വോണ്‍സാനില്‍ കണ്ടുവെന്ന് വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ഉത്തരകൊറിയ നിരീക്ഷണ കേന്ദ്രമായ '38 നോര്‍ത്ത്' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഊഹാപോഹങ്ങള്‍ക്ക് വിരാമാമാകണമെങ്കില്‍ ഒന്നുകില്‍ ഉത്തരകൊറിയ തന്നെ പ്രതികരിക്കണം, അല്ലെങ്കില്‍ ചൈനയുടെ ഭാഗത്തു നിന്നും പ്രതികരണം ഉണ്ടാകണം.