ഐ എസ് എൽ ഫുട്ബോളിലെ ആറാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരബാദ് എഫ് സിയെ നേരിടും. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ കേരളത്തിന് ജയം അനിവാര്യമാണ്. നിലവിൽ ലീഗിൽ ബ്ലാസ്റ്റേഴ്സ് 9-ാം സ്ഥാനത്തും ഹൈദരാബാദ് പത്താം സ്ഥാനത്തുമാണ്. അവസാന സ്ഥാനക്കാരായ ഹൈദരാബാദിനോട് അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് 2-1 ന് തോറ്റിരുന്നു. മലയാളി താരം കെ പി രാഹുലിലൂടെ ലീഡ് നേടിയ ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്.
താരങ്ങളുടെ പരിക്ക് മാറിയത് ബ്ലാസ്റ്റേഴ്സിന് ആശ്വാസം നൽകുന്നുണ്ട്. പരിക്ക് മൂലം ബ്ലാസ്റ്റേഴ്സിന് 5 വിദേശ താരങ്ങളെ മിക്ക കളികളിലും അണിനിരത്താനായിരുന്നില്ല. ജിയാനി സൈവർലൂണിന്‍റെ തിരിച്ചുവരവാണ് ആരാധകർ ഏറെ കാത്തിരിക്കന്നത്. വ്ലാറ്റകോ ഡ്രോബറോവിനും സൈവർലൂണിനുമാകും ഇന്ന് പ്രതിരോധത്തിന്റെ ചുമതല. പ്രതിരോധത്തിലെ ഏകോപനമില്ലായ്മ സൈവർലൂൺ വരവോടെ പരിഹരിക്കാനാകുമെന്നാണ് കോച്ച് അൽകോ ഷട്ടോരിയുടെ പ്രതീക്ഷ. ഇടതു വലതു പ്രതിരോധങ്ങളുടെ ചുമതല പതിവുപോലെ മുഹമ്മദ് റാക്കിപ്പിനും, ജസൽ കാർണേറിയോക്കും തന്നെയാകും. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്‍റെ കണ്ടെത്തലാണ് കാർണേറിയോ. ഡിഫൻസീവ് മിഡ്ഫീൽഡിലെ പ്രശ്നങ്ങൾ നൈജീരിയൻ താരം മുഹമ്മദൊ മൊസ്തഫയുടെയും മാറിയോ ആർക്കേസിന്‍റെയും മടങ്ങിവരവോടെ ഓഏതാണ് പരിഹരിക്കപ്പെട്ടിട്ടുണ്ട്. സെർജിയോ സിഡോൻചെയും പരിക്കിൽ നിന്ന് മോചിതനായിട്ടുണ്ട്. വിങ്ങുകളിൽ വേഗതകൊണ്ട് എതിരാളികൾക്ക് ഭീഷണിയാകുന്ന പ്രശാന്തിന് ഷെട്ടോരി ഇന്നും അവസരം നൽകും. ഫൈനൽ തേഡിലെ പ്രശാന്തിന്‍റെ ഭാവന ഇല്ലായ്മയും സാങ്കേതിക പിഴവുകളും ടീമിന് പലപ്പോഴും തലവേദനയാകുന്നുണ്ട്. ജീക്സൺ സിങ്ങ്, രാഹുൽ കെ പി, സാമുവൽ എന്നിവരുടെ ഫോമും ഷട്ടോരിക്ക് ആശ്വാസം പകരുന്നുണ്ട്. ക്യാപ്റ്റൻ ഒഗ്ബച്ചെയെ ഏക സ്ട്രൈക്കറാക്കിയാകും ടീം ഇന്ന് ആക്രമങ്ങൾ മെനയുക. ഒഗ്ബച്ചെയുടെ സ്ഥിരതയില്ലായ്മ ബ്ലാസ്റ്റേഴ്സിനെ വലക്കുന്നുണ്ട്. പകരക്കാരനായി മലയാളി താരം മുഹമ്മദ് റാഫിയെ അവസാന മിനുട്ടുകളിൽ കോച്ച് പരീക്ഷിക്കാൻ സാധ്യതയുണ്ട്. ഗോഹൾ കീപ്പർ ടി പി രഹ്നേഷ് ഫോമിലക്ക് ഇത് വരെ ഉയർന്നിട്ടില്ല. പകരക്കാരൻ ബിലാൽ മത്സര സമ്മർദ്ദം നേരിടാൻ കഴിയാത്തതും മാനേജ്മെന്റിനെ കുഴക്കുന്നുണ്ട്.
ടീമിന്‍റെ പ്രകടത്തിൽ ആരാധകർ നിരാശരാണെങ്കിലും കഴിഞ്ഞ സീസണിലേതിന് സമാനമായി നിശിതമായ വിമർശനം ഏൽക്കേണ്ടി വന്നിട്ടില്ല. സ്റ്റേഡിയത്തിൽ നിന്ന് പൂർണമായും വിട്ടുനിന്നാണ് കഴിഞ്ഞ തവണ ആരാധകർ ടീം മാനേജ്മെന്റിനോട് പ്രതിഷേധം പ്രകടിപ്പിച്ചിരുന്നത്. ടീം നിലമെച്ചപ്പെടുത്തിയില്ലെങ്കിൽ കാണികൾ നിലപാട് കടുപ്പിച്ചേക്കുമെന്ന സൂചന മാനേജ്മെൻിനെ ആശങ്കയിലാക്കുന്നുണ്ട്. ബാക്ക് പാസുകളുടെ ബാഹുല്യവും കൃത്യതയില്ലായ്മയും ഇതിനകം വിമർശന വിധേയമായിട്ടുണ്ട്. ഗോവക്കും, ജാംഷ്ഡ്പൂരിനും എതിരെ കാഴ്ചവെച്ച് ആക്രമണ ശൈലിൽ പ്രതീക്ഷവെച്ചാണ് ഇന്നും ആരാധകർ കൊച്ചിയിലെ സ്റ്റേഡിയത്തിൽ എത്തുക.