നിർണായക മത്സരത്തിൽ ചിരവൈരികളായ എ ടി കെ കൊൽക്കത്തയെ മറികടന്നതിന് പുറമെ ലോകോത്തര താരം റോയ് കൃഷ്ണയടക്കം ഏഴ് താരങ്ങളെ ഓഫ് സൈഡ് ട്രാപ്പിൽ കുരുക്കിയതിന്‍റെ ആഹ്ലാദത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ആന്താരാഷ്ട്ര മത്സരങ്ങളിലും, പ്രമുഖ ലീഗുകളിലും മാത്രമാണ് ഇത്രയും തികവോടെ ഓഫ് സൈഡ് ട്രാപ്പ് നടപ്പാക്കുന്നത് ഫുടബോൾ ആരാധകർ കണ്ടിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിന്‍റെ പ്രൊഫഷണൽ മികവ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്. ലീഗിൽ മുന്നേറാനാവാതെ കിതച്ചിരുന്ന ടീമിന്‍റെ മാറ്റത്തിൽ ആരാധകർ ഏറെ സന്തോഷത്തിലാണ്. കോച്ച് അൽകോ ഷട്ടോരിക്കാണ് ഓഫ് സൈഡ് ട്രാപ്പിന്‍റെ ക്രഡിറ്റ് ആരാധകർ നൽകുന്നത്
ഇഞ്ചുറി ടൈമിന്‍റെ ആദ്യ മിനുട്ടിലാണ് ഓഫ് സൈഡ് ട്രാപ്പിൽ എ ടി കെ യെ കുരുക്കിയത്. ബ്ലാസ്റ്റേഴ്സിന്‍റെ പെനാൽട്ടി ബോക്സിൽ നിന്നും 15 വാര അകലെ നിന്നുള്ള എ ടി കെയുടെ ഫ്രീ കിക്ക്. സമനിലക്കായി കയ്യും മെയ്യും മറന്ന് എ ടി കെ, പ്രതിരോധിക്കാൻ ബ്ലാസ്റ്റേഴ്സിന്‍റെ10 താരങ്ങൾ. പെനാൽട്ടി ബോക്സിൽ നിരനിരയായി ഏഴ് കളിക്കാർ. ഇവർക്ക് കാര്യം പിടികിട്ടും മുമ്പ് പന്തിന്റെ ഗതിക്ക് വിരുദ്ധമായി മുഴുവൻ ബ്ലാസ്റ്റേഴ്സ് താരങ്ങളും കുതിച്ചു. 7 എ ടി കെ താരങ്ങളും ഓഫ് സൈഡായി. റോയ് കൃഷ്ണ പന്ത് വലയിലാക്കും മുമ്പ് സൈഡ് ലൈൻ റഫറിയുടെ ഫ്ലാഗ് ഉയർന്നിരുന്നു.
അതേസമയം നിലവാരമില്ലാത്ത ഐ എസ് എൽ റഫറിമാരുടെ മുമ്പിൽ ഇത്തരം സാഹസത്തിന് മുതിർന്ന ബ്ലാസ്റ്റേഴ്സിന്‍റെ ചങ്കൂറ്റവും സോഷ്യൽ മീഡിയിൽ ചർച്ചയാണ്. കൂടാതെ ഗോളിനായി വാദിച്ച റോയ് കൃഷണയെയും ബ്ലാസ്റ്റേഴ്സ് ആരാധകർ കണക്കറ്റ് പരിഹസിക്കുന്നുണ്ട്.