സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിന്‍റെ പേരില്‍ നിരവധി പേര്‍ക്കെതിരെ മണിപ്പൂരില്‍ പോലീസ് കേസെടുത്തു. ദുരന്ത നിവാരണ നിയമത്തിലെയും ഇന്ത്യൻ പീനൽ കോഡിലെയും വകുപ്പുകൾ ചുമത്തിയാണ് കേസ്. ഇംഫാൽ വെസ്റ്റിൽ മാത്രം രാജ്യദ്രോഹവുമായി ബന്ധപ്പെട്ട മൂന്ന് കേസുകൾ ഉൾപ്പെടെ പത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
വീടുകളിൽ പ്രകാശം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ വോയ്‌സ് സന്ദേശം അയച്ച യുംനം ദേവ്ജിത് എന്ന ആള്‍ക്കെതിരെയും കേസെടുത്തിരുന്നു. എന്നാല്‍ പിന്നീട്, മണിപ്പൂർ ഉപമുഖ്യമന്ത്രി യുനം ജോയ്കുമാറിന്‍റെ മകനാണ് ഇദ്ദേഹം എന്ന് ബോധ്യമായതോടെ കേസ് ഒഴിവാക്കിയെന്നും ആരോപണമുണ്ട്.
ഇംഫാലിൽ, മനുഷ്യാവകാശ സംരക്ഷണ യൂത്ത് ഫോറത്തിന്‍റെ രണ്ടു പ്രവർത്തകർക്കെതിരെ ദുരന്ത നിവാരണ നിയമത്തിലെ ഐപിസി സെക്ഷൻ 120 (ബി) പ്രകാരമാണ് കേസേടുത്തിരിക്കുന്നത്. മണിപ്പൂർ സർക്കാർ ജനങ്ങളെ ക്വാറന്റൈന്‍ ചെയ്യാന്‍ വേണ്ടി കണ്ടെത്തിയ സ്ഥലത്തെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി പത്രക്കുറിപ്പ് ഇറക്കി എന്നതാണ് കേസിനാസ്പദമായ സംഭവം എന്ന് 'ഇന്ത്യന്‍ എക്സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. അത് കുടിയാന്മാരായ കർഷകരുടെ ജീവിതത്തെ ബാധിക്കുമെന്നായിരുന്നു അവര്‍ പറഞ്ഞത്. തൊട്ടടുത്തുള്ള ഒഴിഞ്ഞു കിടക്കുന്ന എയർഫീൽഡ് പകരം ഉപയോഗിച്ചുകൂടെ എന്നും അവര്‍ ചോദിച്ചിരുന്നു. ഒരു ബിജെപി എംഎൽഎ-യെയും കൊവിഡ് പ്രതിരോധത്തെയും വിമര്‍ശിച്ചതിനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി അഞ്ചു യുവാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.