'കൊറോണ വൈറസിനെ ചൈന കൈകാര്യം ചെയ്യുന്നതു കണ്ടാല്‍ അറിയാം അത് നവംബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടാനുള്ള ശ്രമമാണ്' എന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോയിട്ടേഴ്‌സിന്റെ കണക്കനുസരിച്ച് അമേരിക്കയിൽ കുറഞ്ഞത് 60,000 പേരെ കൊന്നൊടുക്കിയ വൈറസിന് ചൈന ഉത്തരം പറയണമെന്നാണ് ട്രംപ് കുറച്ചു ദിവസങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്.
രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയതോടെ ട്രംപിന് അമേരിക്കന്‍ ജനത ഇനിയൊരു അവസരംകൂടി നല്‍കുമോയെന്ന കാര്യത്തില്‍ അദ്ദേഹത്തിനുതന്നെ ആശങ്കയുണ്ട്. വൈറസ് പടര്‍ന്നു പിടിക്കുന്നതിനു മുന്‍പ് ലഭിച്ച നിര്‍ദേശങ്ങള്‍ അവഗണിക്കുകയും, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുകയും ചെയ്തുവെന്ന ആരോപണം ഇപ്പോള്‍തന്നെ ഉയര്‍ന്നുകഴിഞ്ഞു. കൊറോണ വൈറസിനെക്കുറിച്ച് ലോകത്തെ അറിയിക്കുന്നതിൽ ചൈന കൂടുതൽ ജാഗ്രത പുലര്‍ത്തണമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
'എന്നെ തോല്‍പ്പിക്കാന്‍ ചൈന എന്തും ചെയ്യും. വ്യാപാരം അടക്കമുള്ള കാര്യങ്ങളില്‍ ഞാന്‍ അവര്‍ക്കുമേല്‍ ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തിയത്. അതുകൊണ്ടുതന്നെ അവര്‍ക്ക് എന്റെ എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ. ബൈഡന്‍ വിജയിച്ചു കാണാനാണ് ആഗ്രഹം'- ട്രംപ് പറഞ്ഞു.