കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച 72 രാജ്യങ്ങളിൽ നിന്നുള്ള 60,000 വിദേശ പൗരന്മാരെ ഇന്ത്യയിൽ നിന്ന് കയറ്റി അയച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന കാര്യവും സജീവ പരിഗണനയിലാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. 'പ്രവാസികളുടെ പ്രതിസന്ധി ഞങ്ങൾ മനസ്സിലാക്കുന്നു, വിഷയത്തെകുറിച്ച് ഗൌരവകരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രവാസി സമൂഹത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നിലവില്‍ നല്‍കി വരുന്നുണ്ട്' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ലോക്ക്ഡൗണ്‍ അവസാനിച്ചതിനു ശേഷം ഗൾഫിലും മറ്റ് രാജ്യങ്ങളിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി നേവിയുടെ കപ്പലുകളും സൈനിക, വാണിജ്യ വിമാനങ്ങളും വിന്യസിക്കാനുള്ള മെഗാ പദ്ധതിക്ക് ഏകദേശ രൂപമായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.