ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ 20 ദിവസത്തിനിടെ ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതായി ഉത്തര കൊറിയൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതോടെ അദ്ദേഹം മരിച്ചുവെന്നും, അതല്ല, കൊമായിലാണെന്നും അടക്കമുള്ള മൂന്നാഴ്ച നീണ്ട അഭ്യൂഹ പ്രചാരണങ്ങള്‍ക്ക് വിരാമമായി. തലസ്ഥാനമായ പ്യോങ്‌യാങിന്റെ അടുത്തുള്ള പട്ടണമായ സൺചിയോണിലെ ഒരു വളം ഫാക്ടറി ഉദ്ഘാടനം ചെയ്യുന്ന കിമ്മിന്‍റെ ഫോട്ടോയും പുറത്തുവിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരി കിം യോ ജോംഗ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും കൂടെ ഉണ്ടായിരുന്നുവെന്ന് പങ്കെടുത്തതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) റിപ്പോർട്ട് ചെയ്തു.
'വെള്ളിയാഴ്ച നടന്ന ചടങ്ങിൽ കിം റിബൺ മുറിച്ചാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചതെന്നും ആഹ്ലാദാരവങ്ങളോടെയാണ് സദസ്സ് അദ്ദേഹത്തെ വരവേറ്റതെന്നും' കെസിഎൻഎ പറയുന്നു. കിമ്മിന്റ ആരോഗ്യനനില ഗുരുതരമാണെന്നാണ് യുഎസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചില മാധ്യമങ്ങള്‍ കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകൊറിയന്‍ വാര്‍ഷികാഘോഷങ്ങളില്‍ കിമ്മിന്റെ അസാന്നിധ്യം കൂടെ ശ്രദ്ധയില്‍ പെട്ടതോടെ എല്ലാവരും അന്തിമ വിധിയെഴുതി. എന്നാല്‍ ഉത്തരകൊറിയയോ അവരോട് ഏറെ അടുപ്പമുള്ള രാജ്യമായ ചൈനയോ വാര്‍ത്തകളോട് ഒരക്ഷരം പോലും പ്രതികരിച്ചിരുന്നില്ല.