ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗരേഖയില്‍ ചില്ലറ മദ്യവിൽപന ശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി. കേന്ദ്ര സർക്കാർ ഗൈഡ് ലൈൻ പരിശോധിച്ച് മദ്യശാലകൾ തുറക്കുന്ന കാര്യം തീരുമാനിക്കുമെന്ന് സംസ്ഥാന എക്‌സൈസ് മന്ത്രി ടി. പി. രാമകൃഷ്ണൻ വ്യക്തമാക്കി. തുറക്കാൻ സജ്ജമാണ്. ശുചീകരണത്തിനു രണ്ടു ദിവസം വേണ്ടി വരും. കേന്ദ്രം ഇതു സംബന്ധിച്ച ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ചർച്ച ചെയ്തു മാത്രമേ തീരുമാനമെടുക്കൂ എന്നും മന്ത്രി പറഞ്ഞു.
അതേസമയം ബാറുകൾ തുറക്കാൻ കേന്ദ്രം അനുമതി നല്‍കിയിട്ടില്ല. നിയന്ത്രണങ്ങളോടെ പാന്‍, ഗുഡ്ക, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന ഉന്നതതല യോഗത്തിന് ശേഷമായിരിക്കും അന്തിമതീരുമാനം. എന്തായാലും, ബെവ്ക് വില്പനശാലകൾ സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ് കൂടിയായ സാഹചര്യത്തിൽ മദ്യവില്പനയിൽ പെട്ടെന്നു തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.