ജമ്മു കശ്മീർ അതിർത്തിയായ ഹന്ദ്വാരയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു കേണലും മേജറും അടക്കം അഞ്ച് പേർക്ക് വീരമൃത്യു. നാല് സൈനികരും ഒരു പൊലീസുകാരനും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. കേണല്‍ അശുതോഷ് ശര്‍മ്മയ്ക്ക് രണ്ട് തവണ ധീരതയ്ക്കുള്ള മെഡല്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ട ആദ്യത്തെ കമാന്‍ഡിംഗ് ഓഫീസറോ കേണല്‍ പദവിയിലുള്ള കരസേനയിലെ സൈനിക ഉദ്യോഗസ്ഥനോ ആണ് അശുതോഷ്.
ഏറ്റുമുട്ടലിൽ രണ്ട് ജെയ്ഷെ ഭീകരരെ സൈന്യം വധിച്ചു. ഹന്ദ്വാരയിലെ ചഞ്ച്മുല്ലയിൽ ഇന്നലെ ഉച്ചതിരിഞ്ഞ് 3.30-നാണ് ആക്രമണം ആരംഭിച്ചത്. പതിനഞ്ച് മണിക്കൂറിലധികം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സൈന്യം ഭീകരരെ വകവരുത്തിയത്. ഹന്ദ്വാരയിലെ ചങ്കിമുല്ലയിലായിരുന്നു സംഭവം. പ്രദേശത്തെ വീട്ടിൽ ഒളിച്ചുകയറിയ ഭീകര൪ വീട്ടുകാരെ ബന്ദികളാക്കി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈന്യം വ്യക്തമാക്കി.
കൂടുതൽ ഭീകരവാദികൾ ഗ്രാമത്തിൽ എത്തിയിട്ടുണ്ടെന്നാണ് സൈന്യത്തിൻ്റെ കണക്കുകൂട്ടൽ. ഇവരെ കണ്ടെത്താനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. തീവ്രവാദികൾക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്നാണ് സൂചന. ഒപ്പം, വീട്ടുകാരെ ഭീഷണിപ്പെടുത്തി വീടുകളിൽ കഴിയുന്ന തീവ്രവാദികളും ഉണ്ട്. ഗ്രാമം മുഴുവൻ ഇപ്പോൾ സൈന്യവും പൊലീസും സംയുക്തമായി പരിശോധിക്കുകയാണ്.