ശമ്പളം മാറ്റിവെക്കാനുള്ള ഓർഡിനൻസ് ശരിവെച്ച ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. മറിച്ചൊരു വിധി വരുമെന്ന് യാതൊരു സംശയവും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു .
നമ്മൾ കേൾക്കാത്ത ചിലരൊക്കെയാണ് കേസ് കൊടുത്തിരിക്കുന്നത്. ലോകം മുഴുവൻ പ്രശംസിക്കുന്ന കേരളത്തിന്റെ പ്രവർത്തനങ്ങൾക്ക് എങ്ങിനെ കുത്തിത്തിരുപ്പ് ഉണ്ടാക്കാം എന്നാണ് ഒരു പറ്റം രാഷ്ട്രീയ നേതാക്കൾ അന്വേഷിക്കുന്നത്. അവർ ഇതിൽ നിന്ന് മാറണം. ഇവരുടേത് കാലത്തിന് ചേർന്ന രാഷ്ട്രീ്യ പ്രവർത്തനം അല്ല. മുൻപ് ലഹളയുണ്ടാക്കിയ വിഷയങ്ങൾ ഇപ്പോൾ പറയുന്നില്ല. അതിനർത്ഥം ലഹളയുണ്ടാക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം. സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഉത്തരവിന്റെ സാംഗത്യം ചോദ്യം ചെയ്തല്ല ഹൈക്കോടതി സ്റ്റേ ചെയതത്. മറിച്ച് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. നിയമപരമായി ഉത്തരവ് ഇറക്കാമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. സർക്കാർ അത്തരത്തിൽ നിയമപരമായി ഓർഡിനൻസ് ഇറക്കുകയാണ് ചെയ്തത്. അടിസ്ഥാനപരമായി തൊഴിലാളികളുടെ ശമ്പളം കുറക്കുന്നതിന് സർക്കാർ എതിരാണ്. അതുകൊണ്ടാണ് ശമ്പളം മാറ്റിവെക്കാൻ മാത്രം സർക്കാർ ഓർഡിനൻസ് ഇറക്കുന്നത്- തോമസ് ഐസക് പറഞ്ഞു.