പെട്രോളിനും ഡീസലിനുംമേലുള്ള അധിക എക്സൈസ് നികുതി കേന്ദ്ര സർക്കാർ വർധിപ്പിച്ചു. പെട്രോളിന്റേത് ലീറ്ററിന് 10 രൂപയും ഡീസലിന്റേത് 13 രൂപയുമാണ് വർധിപ്പിച്ചത്. റോഡ് ആന്‍ഡ് ഇന്‍ഫ്രാ സെസ് ഇനത്തിലാണ് വര്‍ധനവ്. ആഗോള തലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ഇന്ന് മുതല്‍ വര്‍ധനവ് പ്രാബല്യത്തില്‍ വരും.
എന്നാല്‍, വില വർധനവ് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഈ പണം എണ്ണ കമ്പനികളിൽ നിന്നാണ് ഈടാക്കുകയെന്നും പമ്പുകളിലെ എണ്ണവിലയിൽ മാറ്റമുണ്ടാകില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വികസന പദ്ധതികൾക്ക് പണം കണ്ടെത്തുന്നത് പെട്രോളിനും ഡീസലിനും ചുമത്തുന്ന എക്സൈസ് തീരുവയിൽ നിന്നാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. ഇതോടെ പെട്രോളിന്റെ ആകെ എക്സൈസ് തീരുവ ലീറ്ററിന് 32.98 രൂപയും ഡീസലിന്റേത് ലീറ്ററിന് 31.83 രൂപയുമായി.
ആഗോള തലത്തില്‍ എണ്ണവില ഇടിഞ്ഞതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് കേന്ദ്രം ഇന്ധന നികുതി വര്‍ധിപ്പിക്കുന്നത്. ഇതിന് മുമ്പ് മാര്‍ച്ച് 16-ന് ആയിരുന്നു വര്‍ധനവ് കൊണ്ടുവന്നത്. പെട്രോളിനും ഡീസലിനും അന്ന് മൂന്നുരൂപയുടെ നികുതി വര്‍ധനവാണ് ഏര്‍പ്പെടുത്തിയത്. ഇതിലൂടെ 39,000 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. 2014-ൽ മോദി സർക്കാർ അധികാരമേൽക്കുമ്പോൾ പെട്രോളിന് ആകെ തീരുവ ലീറ്ററിനു 9.48 രൂപയും ഡീസലിന് ലീറ്ററിന് 3.56 രൂപയുമായിരുന്നു.