പ്രതിരോധ മേഖലക്കുള്ള വിഹിതം 6% വർധിപ്പിച്ചും ആദായനികുതിയിൽ വൻ ഇളവ് പ്രഖ്യാപിച്ചും കാർഷിക മേഖലക്ക് ഊന്നൽ നൽകിയുമാണ് ധനമന്ത്രി നിര്‍മലാ സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. കാശ്മീരി കവി ദീനാനാഥ് കൗളിന്റെ രാജ്യത്തെ പ്രകീർത്തിച്ചുകൊണ്ടുള്ള കവിതാ ശകലം ഉദ്ദരിച്ചുകൊണ്ടു തുടങ്ങിയ ബജറ്റ് അവതരണം ഏകദേശം രണ്ടേമുക്കാൽ മണിക്കൂറോളം നീണ്ടുനിന്നു. പ്രത്യാശ-സമൃദ്ധി-കരുതൽ എന്നിവയിലേക്കുള്ള പ്രയാണം എന്ന നിലയിൽ രണ്ടാം എൻഡിഎ സർക്കാരിന്റെ രണ്ടാം ബജറ്റും ആദ്യ സമ്പൂർണ ബജറ്റുമാണ് കേന്ദ്ര ധനമന്ത്രി സഭയിൽ അവതരിപ്പിച്ചത്.
പ്രതിരോധ മേഖലക്കുള്ള വിഹിതം 6% വർദ്ധിപ്പിച്ച് 1,10,000 കോടിയാണ് നീക്കിവെച്ചത്. വ്യക്തിഗത വരുമാനത്തിലെ ആദായനികുതിയിളവാണ് ബജറ്റിലെ പ്രധാന ഹൈലൈറ്റ്. ഇതുപ്രകാരം 5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് നികുതിയില്ല.5 മുതൽ 7.5 ലക്ഷം രൂപ വരെ വരുമാനമുള്ളവർ 15% നികുതി നൽകിയാൽ മതി. നേരത്തെ ഇത് 20 ശതമാനമായിരുന്നു. 10 ലക്ഷം രൂപ മുതൽ 12.5 ലക്ഷംവരെ വരുമാനമുള്ളവരുടെ നികുതി 30% ൽ നിന്ന് 20% ആയിക്കുറയും.12.5 ലക്ഷം മുതൽ 15 ലക്ഷംവരെ വരുമാനമുള്ളവരുടെ നികുതി 25% ആയിരിക്കും. നേരത്തെ ഇത് 30% ആയിരുന്നു.15 ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർക്കു നികുതിയിളവ് ഇല്ല.ഇവർ നിലവിലുള്ള 30% തന്നെ നൽകണം.
കാർഷിക മേഖലക്കായി 2.83 ലക്ഷം കോടി രൂപ വകയിരുത്തിയ ബജറ്റ് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാൻ ഉദ്ദേശിച്ച് 16 ഇന കർമ്മ പദ്ധതികൾ പ്രഖ്യാപിച്ചു. കൃഷിയെ മത്സരാധിഷ്ഠിതമാക്കി, മാർക്കറ്റ് ഉദാരവൽക്കരിക്കും. എളുപ്പത്തിൽ നശിച്ചു പോകുന്ന ഉല്‍പ്പന്നങ്ങളുടെ നീക്കത്തിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ കിസാൻ റെയില്‍ എക്സ്പ്രസ്, ആദിവാസി ജില്ലകളെ ലക്ഷ്യം വച്ച് കൃഷി ഉഡാൻ, പമ്പു സെറ്റുകൾക്ക് സോളാർ പാനൽ, ജലസേചനത്തിനു പ്രത്യേക പദ്ധതി എന്നിവയാണ് എടുത്തുപറയേണ്ടവ.
ആരോഗ്യമേഖലക്ക് അകെ 69,000 കോടി രൂപ വകയിരുത്തിയ ബജറ്റ്, ഇതിൽ മുതിർന്ന പൗരന്മാരുടെയും വികലാംഗരുടെയും ക്ഷേമത്തിനായി 9,500 കോടി രൂപ വകയിരുത്തി. പോഷകാഹാരം ലഭ്യമാക്കുന്നതിനായി 35,600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 2025-ഓടെ ക്ഷയരോഗ നിർമ്മാർജ്ജനം എന്ന ലക്ഷ്യം കൈവരിക്കും.120 ജില്ലകളിൽ ആയുഷ്മാൻ പദ്ധതിയും മെഡിക്കൽ ഉപകരണം എത്തിക്കുന്ന പദ്ധതിയും നടപ്പാക്കും.
വിദ്യാഭ്യാസത്തിനായി 99,300-കോടി രൂപയാണ് ബജറ്റ് വകയിരുത്തിയത്. വിദ്യാഭ്യാസത്തിനായി വിദേശ നിക്ഷേപവും വായ്പയും പ്രോത്സാഹിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. ദേശീയ പൊലീസ് സർവ്വകലാശാല, ദേശീയ ഫോറൻസിക് സയൻസ് സർവ്വകലാശാല എന്നിവ സ്ഥാപിക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്. വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞുവെന്നും സർക്കാരിന്റെ പൊതുകടം ഗണ്യമായി കുറഞ്ഞുവെന്നും, ദരിദ്രർക്കായുള്ള ക്ഷേമ പദ്ധതികൾ വിജയകരമായി നടപ്പാക്കിയെന്നും അവകാശപ്പെട്ട ധനമന്ത്രി നിര്‍മലാ സീതാരാമൻ ജിഎസ്ടി-യാണ് സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്കരണമെന്നും എടുത്തു പറഞ്ഞു.