'പബ്ലിക് മെമ്മറി ഈസ് ഷോട്ട്'. (പൊതുജനങ്ങളുടെ ഓർമ്മ വളരെ ഹ്രസ്വമാണ്) എന്ന് ഏറ്റവും നന്നായി അറിയാവുന്നത് രാഷ്ട്രീയ വ്യാവഹാരികൾക്കുതന്നെയാണ് എന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ് എൻഡിഎ സർക്കാറിന്റെ രണ്ടാം ബജറ്റ്. കഴിഞ്ഞ ബജറ്റിൽ ഓരോന്നിനും വകയിരുത്തിയ തുകകൾ മറന്നുപോയവർ, പുതിയ ബജറ്റിലെ കോടികളുടെ കണക്കുകൾ കണ്ടു ഞെട്ടുമെന്നു ധനകാര്യ മന്ത്രിക്കറിയാമായിരുന്നു. അതുകൊണ്ടാവാം കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ അതേ തുകകൾ തന്നെ പ്രഖ്യാപിച്ച്, എന്തോ കൂടിയ സൗജന്യം നൽകുന്നു എന്ന പ്രതീതി സൃഷ്ടിച്ചത്.
തമാശപ്പരിപാടികളിൽ മേമ്പൊടിക്ക് ചിരിയിടുന്നതുപോലെ. ആ ചിരികേൾക്കുമ്പോഴാണ് കേട്ടത് വലിയ തമാശയായിരുന്നു എന്ന് നമുക്ക് മനസ്സിലാകുന്നത്
വ്യക്തിഗത ആദായ നികുതിയിൽ നിന്ന് തുടങ്ങും ഈ കളി. 5 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപവരെയുള്ള വരുമാനക്കാർക്ക് നൽകിയ ഇളവുകൾ ആകർഷകമാണ്. എന്നാൽ വിവിധതരത്തിൽ വ്യക്തിഗതമായി നടത്തുന്ന നിക്ഷേപങ്ങൾക്ക് പലിശയിനത്തിൽ ലഭിക്കുന്ന നേട്ടം ഒഴിവാക്കുന്നവർക്കു മാത്രമേ സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച ആദായനികുതിയിളവ് ലഭിക്കൂ എന്ന കാര്യം പെട്ടെന്ന് ശ്രദ്ധയിൽ പെട്ടെന്നുവരില്ല എന്നതാണ് പ്രത്യേകത. അതായത് ഇപ്പോൾ ബാങ്കുകളിലടക്കം വിവിധ തരത്തിലുള്ള നിക്ഷേപങ്ങളിലൂടെ ഒരാൾക്ക് നിലവിൽ 10 പൈസ ആദായനികുതിയിളവ് ലഭിക്കുന്നുണ്ടെങ്കിൽ, അതൊഴിവാക്കാൻ അയാൾ തയാറാകുന്ന പക്ഷം മാത്രമേ അയാൾക്ക് ആദായനികുതിയിളവ് ലഭിക്കൂ എന്നാണ് യാഥർത്ഥത്തിൽ ധനമന്ത്രി പറഞ്ഞത്. നമ്മുടെ തലവാചകം പോലെ ''ആകർഷകമായ പാക്കേജ്- നിങ്ങൾ വെറും 10 പൈസ തന്നാൽ നിങ്ങൾക്ക് ഞങ്ങൾ 9 പൈസ തിരിച്ചു തരും'' എന്ന്. നിലവിൽ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരാനുകൂല്യം അവരെ അദ്ഭുതപ്പെടുത്തികൊണ്ട് മറ്റൊരു തരത്തിൽ പറയുകയാണിവിടെ ധനമന്ത്രി നിർമലാ സീതാരാമൻ ചെയ്തിരിക്കുന്നത്.
വിവിധ മേഖലകൾക്കനുവദിച്ച വിഹിതത്തിലും ഈ കളി പ്രകടമാണ്. തൊഴിൽ മേഖലക്ക് ഈ ബജറ്റ് 61000 കോടി രൂപ അനുവദിച്ചു. ''വാഹ്...!'' ഭരണപക്ഷ അംഗങ്ങളുടെ കയ്യടിയുണ്ട്. (തമാശപ്പരിപാടികളിൽ മേമ്പൊടിക്ക് ചിരിയിടുന്നതുപോലെ. ആ ചിരികേൾക്കുമ്പോഴാണ് കേട്ടത് വലിയ തമാശയായിരുന്നു എന്ന് നമുക്ക് മനസ്സിലാകുന്നത്) അതോടെ പ്രഖ്യാപനം മഹാസംഭവമായി. എന്നാൽ കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തെ അപേക്ഷിച്ച് കുറവാണ് ഈ തുക എന്ന് തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ ഇന്ന് ഏറെയുണ്ട് എന്ന് ധനമന്ത്രി മനസ്സിലാക്കണം. തൊഴിൽ മേഖലക്ക് 71000 കോടിരൂപയാണ് കഴിഞ്ഞതവണ ഇതേ ധനമന്ത്രി അനുവദിച്ചത്. അതായത് ഇത്തവണ ഈ ഇനത്തിലെ വകയിരുത്തലിൽ 10000 കോടിയുടെ കുറവുണ്ട് എന്ന് സാരം.
സ്ത്രീ ശാക്തീകണത്തിന് 1160 കോടിരൂപ അനുവദിച്ചു എന്ന അത്യദ്ഭുതം കഴിഞ്ഞവർഷം ഈ ഇനത്തിൽ 1300 കോടിരൂപ അനുവദിച്ചിരുന്നു എന്ന് തിരിച്ചറിയും വരെ മാറില്ല. വയോജന ക്ഷേമമുൾപ്പെടെ മറ്റ് വിവിധ മേഖലകളിൽ വകയിരുത്തിയ തുക, കഴിഞ്ഞ ബജറ്റുമായി താരതമ്യപ്പെടുത്തിയാൽ ഇതുപോലെ കുറവോ, കഴിഞ്ഞതിന്റെ ആവർത്തനമോ ആണെന്ന് മനസ്സിലാക്കാൻ കഴിയും. പുതിയ കാര്യങ്ങളൊന്നും പറയാത്ത പതിവ് ബജറ്റിന്‍റെ നിലവാരത്തിലും താഴെ നിൽക്കുന്ന ബജറ്റാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചത് എന്ന് നിക്ഷ്പക്ഷമതികൾക്ക് നിസ്സംശയം പറയാം.