ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് എൽജി പോളിമർ പ്ലാന്റിൽ നിന്ന് ചോർന്ന രാസവാതകം ശ്വസിച്ച് പതിനൊന്നു പേര്‍ മരിച്ച സംഭവത്തില്‍ കര്‍ശന നടപടിയുമായി ദേശീയ ഹരിത ട്രൈബ്യൂണൽ. 'ജീവനും പൊതുജനാരോഗ്യത്തിനും, പരിസ്ഥിതിയ്ക്കും നാശമുണ്ടാക്കിയതിന്' എൽജി പോളിമർ കമ്പനിയില്‍നിന്നും 50 കോടി രൂപ ഇടക്കാല പിഴ ചുമത്തുന്നതായി ട്രൈബ്യൂണൽ അറിയിച്ചു. കൂടാതെ സംഭവത്തെ കുറിച്ച് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുകൊണ്ട് പരിസ്ഥിതി - വനം - കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEF & CC), ആന്ധ്ര സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, വിശാഖപട്ടണം ജില്ലാ മജിസ്‌ട്രേറ്റ്, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്, എൽജി പോളിമർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ ചെയർപേഴ്‌സൺ ആദർശ് കുമാർ ഗോയൽ നോട്ടീസ് അയക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മെയ് 18-ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാന്‍ ട്രൈബ്യൂണൽ അഞ്ചംഗ സമിതി രൂപീകരിച്ചു. അതേസമയം, സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) ആന്ധ്ര സർക്കാരിനും കേന്ദ്രത്തിനും നോട്ടീസ് അയച്ചിരുന്നു. ഫാക്ടറിയോട് ചേർന്ന് താമസിക്കുന്ന ആയിരത്തിലധികം പേർ ഗ്യാസ് ചോർച്ചയ്ക്ക് ഇരയായതായി എൻഡിആർഎഫ് ഡിജി എസ്. എൻ. പ്രധാൻ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഇപ്പോൾ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.