കൊറോണ വൈറസ് മഹാമാരിമൂലം ആദ്യ വർഷത്തിൽ ആഫ്രിക്കയിലുടനീളം 190,000 ആളുകൾ മരിക്കാനിടയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. അടുത്ത ഏതാനും വര്‍ഷങ്ങള്‍കൂടെ ആഫ്രിക്കയുടെ പല ഭാഗങ്ങളിലായി വൈറസ് നിലനില്‍ക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കൻ തലവൻ മാറ്റ്ഷിഡിസോ മൊയിതി പറയുന്നത്. ലോകത്തിന്‍റെ മറ്റു ഭാഗങ്ങളില്‍നിന്നും വ്യത്യസ്തമായി വളരെ പതുക്കെയാണ് വൈറസ് വ്യാപിക്കുന്നത് എന്നതാണ് മറ്റു രാജ്യങ്ങളില്‍നിന്നും ആഫ്രിക്കയെ വ്യത്യസ്തമാക്കുന്നത് എന്ന് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധർ പറയുന്നു.
ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളായ നൈജീരിയയും ദക്ഷിണാഫ്രിക്കയും ഐവറി കോസ്റ്റും ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വരുന്നത്. ആഫ്രിക്കൻ മേഖലയിലെ 29 ദശലക്ഷം മുതൽ 44 ദശലക്ഷം ആളുകൾക്ക് ഈ വര്‍ഷം കൊവിഡ് പിടിപെടുമെന്നാണ് ലോകാരോഗ്യസംഘടനയുടെ പഠനം വ്യക്തമാക്കുന്നത്. ഇതേ കാലയളവിൽ 83,000 നും 190,000 നും ഇടയിൽ മരിക്കാമെന്നും പഠനം അനുമാനിക്കുന്നു. ഈജിപ്ത്, ലിബിയ, ടുണീഷ്യ, മൊറോക്കോ, എറിത്രിയ, സുഡാൻ, സൊമാലിയ, ജിബൂട്ടി തുടങ്ങിയ രാജ്യങ്ങളെ ഒഴിവാക്കിക്കൊണ്ട് ആഫ്രിക്കൻ മേഖലയിലെ മറ്റു 47 രാജ്യങ്ങളിൽ നടത്തിയ പ്രവചന മോഡലിംഗ് അടിസ്ഥാനമാക്കിയുള്ള പഠനമാണിത്.
ആഫ്രിക്കൻ ഭൂഖണ്ഡത്തിലുടനീളം ഇതുവരെ രണ്ടായിരത്തിലധികം കൊറോണ വൈറസ് മരണങ്ങൾ ആഫ്രിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ച പടിഞ്ഞാറൻ യൂറോപ്പിൽ 140,000 പേർ മരിച്ചിട്ടുണ്ട്. ലെസോത്തോ ഒഴികെയുള്ള എല്ലാ ആഫ്രിക്കൻ രാജ്യങ്ങളിലും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 8,200-ൽ കൂടുതൽ രോഗികളുള്ള ദക്ഷിണാഫ്രിക്കയാണ് മുന്നില്‍.