തിരുവല്ല മഠത്തിലെ കന്യാസ്ത്രീ വിദ്യാർത്ഥി മുങ്ങിമരിച്ചതാണെന്ന് പ്രാഥമിക റിപ്പോർട്ട്. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയത്. ചുങ്കപ്പാറ സ്വദേശി ദിവ്യ പി ജോൺ മഠത്തിലെ കിണറ്റിൽ വീണാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടന്നത്. പോസ്റ്റ്മോർട്ടത്തിന്റെ മുഴുവൻ വിവരങ്ങൾ രണ്ട് ദിവസത്തിനകം പുറത്തുവരും. ശരീരത്തിലെ മുറിവുകൾ കിണറിൽ വീഴുമ്പോൾ ഉണ്ടായതെന്നാണ് കണ്ടെത്തൽ. കൊലപാതക സാധ്യതകൾ കണ്ടെത്താനായില്ല. കിണറിലെ വെള്ളത്തിൽ മുങ്ങിയാണ് മരിച്ചതെന്ന് റിപ്പോർട്ടിലുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും മഠത്തിൽ പരിശോധന നടത്തി.
ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. തിരുവല്ല സിഐ. ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ദിവ്യ കഴിഞ്ഞ 5 വർഷമായി മഠത്തിൽ വിദ്യാർത്ഥിയായിരുന്നു. സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ടിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.