ബ്രസീലിലെ ആമസോൺ മഴക്കാടുകളിലെ വനനശീകരണം കഴിഞ്ഞ മാസം കുത്തനെ ഉയർന്നു. അനധികൃത ഖനനവും മരംമുറിയും തടയാന്‍ ആമസോണിലേക്ക് സര്‍ക്കാര്‍ സൈന്യത്തെ അയക്കുമെന്ന പ്രഖ്യാപനത്തോടെയാണ് നശീകരണം വ്യാപനമായത്. ഈ വര്‍ഷത്തെ വനനശീകരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 64 ശതമാനം കൂടിയെന്ന് ബ്രസീലിന്റെ ബഹിരാകാശ ഗവേഷണ ഏജൻസിതന്നെ വ്യക്തമാക്കുന്നു. 2020 ലെ ആദ്യ നാല് മാസങ്ങളിൽ മാത്രം അനധികൃത മരംമുറി 55% ഉയർന്നു.
പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ നയങ്ങളും വാചാടോപങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായി പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. ഈ ആഴ്ച ആദ്യം ഈ മേഖലയിലേക്ക് സായുധ സേനയെ വിന്യസിക്കാൻ അദ്ദേഹം അനുമതി നൽകിയുട്ടുണ്ടെങ്കിലും നടപടികള്‍ ഒന്നും തുടങ്ങിയിട്ടില്ല. ആഗോളതാപനത്തിന്റെ വേഗത കുറയ്ക്കുന്നതിനുള്ള ഒരു സുപ്രധാന കാർബൺ സ്റ്റോറാണ് ആമസോൺ മഴക്കാടുകൾ.
കഴിഞ്ഞ മാസം മാത്രം ആമസോണിന്റെ 405 ചതുരശ്ര കിലോമീറ്ററിൽ (156 ചതുരശ്ര മൈൽ) വനനശീകരണം നടന്നിട്ടുണ്ടെന്ന് ബ്രസീലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസർച്ച് (ഇൻപെ) പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇത് 248 ചതുരശ്ര കിലോമീറ്ററായിരുന്നു. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ മൊത്തം 1,202 ചതുരശ്ര കിലോമീറ്റർ വനസമ്പത്താണ് തുടച്ചുമാറ്റപ്പെട്ടത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതുമുതൽ മേഖലയില്‍ വിന്യസിച്ചിട്ടുള്ള എൻഫോഴ്‌സ്‌മെന്റ് ഏജന്റുമാരുടെ എണ്ണം വളരെ കുറവാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. തെക്കേ അമേരിക്കയിൽ വൈറസ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട രാജ്യങ്ങളിലൊന്നാണ് ബ്രസീൽ. ഇതുവരെ 141,000 പേരില്‍ രോഗം സ്ഥിരീകരിക്കുകയും പതിനായിരത്തോളം പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.
പ്രസിഡന്റ് ബോൾസോനാരോ കഴിഞ്ഞ വർഷം അധികാരമേറ്റതിനുശേഷമാണ് ഈ മേഖലയിലെ വനനശീകരണം കുതിച്ചുയർന്നത്. സംരക്ഷിത പ്രദേശങ്ങളിൽ കൂടുതൽ കൃഷിയും ഖനനവും നടത്തിയാല്‍ മാത്രമേ പ്രദേശത്തെ പട്ടിണി തുടച്ചു നീക്കാന്‍ കഴിയൂ എന്നാണ് അദ്ദേഹത്തിന്‍റെ വാദം.