ദില്ലി സർക്കാര്‍ പുറത്തുവിട്ട കൊവിഡ് മരണനിരക്കും ദില്ലിയിലെ ആശുപത്രികള്‍ പുറത്തുവിട്ട മരണനിരക്കും തമ്മില്‍ വലിയ അന്തരം. സർക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം വ്യാഴാഴ്ച രാത്രി വരെ 66 പേരാണ് കൊവിഡ് ബാധിച്ച് രാജ്യ തലസ്ഥാനത്ത് മരണപ്പെട്ടത്. എന്നാല്‍, ലോക് നായക് ഹോസ്പിറ്റൽ, രാം മനോഹർ ലോഹിയ ഹോസ്പിറ്റൽ, ലേഡി ഹാർഡിംഗെ മെഡിക്കൽ കോളേജ്, എയിംസിന്‍റെ ദില്ലി ജജ്ജർ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്ത മരണസംഖ്യ 116 ആണ്. പക്ഷെ, നിർദ്ദിഷ്ട ആശുപത്രികളിൽ നിന്ന് ആകെ 33 മരണങ്ങൾ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടോള്ളൂ എന്നാണ് ദില്ലി സർക്കാരിന്റെ പ്രതിദിന ബുള്ളറ്റിൻ വ്യക്തമാക്കുന്നത്.
'കൊവിഡ് ആശുപത്രികൾ റിപ്പോർട്ട് ചെയ്യുന്ന ഓരോ മരണങ്ങളെകുറിച്ചും അന്വേഷിച്ച് ഉറപ്പുവരുത്താന്‍ ഡോക്ടർമാരുടെ ഒരു ഓഡിറ്റ് കമ്മിറ്റി ഉണ്ട്. ഈ കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ ഒരു തരത്തിലുള്ള ഇടപെടലും നടത്തില്ല. ഓരോ വസ്തുതയും കൃത്യമായും സുതാര്യമായും പൊതുജനത്തിന് മുന്നിൽ അവതരിപ്പിക്കും' എന്നാണ് ഈ വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് ഡൽഹി സർക്കാർ വക്താവ് പറഞ്ഞതെന്ന് 'ദി ഇന്ത്യന്‍ എക്സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
ആർഎംഎൽ ഹോസ്പിറ്റലിൽ നിന്നുമാത്രം 52 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ദില്ലി സർക്കാരിന്റെ ആരോഗ്യ ബുള്ളറ്റിൻ പറയുന്നത് വ്യാഴാഴ്ച രാത്രി വരെ അവിടെനിന്നും 26 മരണങ്ങളെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടൊള്ളൂ എന്നാണ്. കണക്കിലെ പൊരുത്തക്കേടിനെക്കുറിച്ച് ചോദിച്ചപ്പോൾ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. മിനാക്ഷി ഭരദ്വാജ് പറഞ്ഞത്: 'ഞങ്ങള്‍ എല്ലാ ദിവസവും കൊവിഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സര്‍ക്കാറിനെ കൃത്യമായി അറിയിക്കുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തപ്പെടുന്നത് എന്ന് അറിയില്ല' എന്നാണ്.