കുടിയേറ്റ തൊഴിലാളികളെ പശ്ചിമ ബംഗാളിലേക്ക് എത്തിക്കാൻ അനുമതി നൽകാത്ത നടപടിയിൽ രൂക്ഷ വിമർശനം ഉന്നയിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി മമത ബാനർജിക്ക് കത്തയച്ചു. മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ തൊഴിലാളികളെ ബംഗാളിലെത്തിക്കാനുള്ള കേന്ദ്രത്തിന്‍റെ നടപടിയോട് മുഖ്യമന്ത്രി സഹകരിക്കുന്നില്ലെന്നാണ് അമിത് ഷായുടെ പരാതി. 'തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ശ്രമിക് ട്രെയിനുകൾ സംസ്ഥാനത്ത് എത്താൻ ബംഗാൾ അനുമതി നൽകുന്നില്ല. നാട്ടിലെത്താൻ കൊതിക്കുന്ന തൊഴിലാളികളോട് അങ്ങേയറ്റം ക്രൂരതയാണ് ബംഗാൾ സർക്കാർ കാണിക്കുന്നത്' - അദ്ദേഹം കത്തിലൂടെ ആരോപിക്കുന്നു.
ഇതുവരെ രണ്ട് ലക്ഷത്തോളം തൊഴിലാളികളെയാണ് കേന്ദ്രസർക്കാർ അവരവരുടെ നാടുകളിലെത്തിച്ചത്. കേന്ദ്രസർക്കാറിനോടുള്ള നിസ്സഹകരണം മൂലം സ്വന്തം നാട്ടിലെത്താൻ കഴിയാത്ത ബംഗാളികളുടെ ബുദ്ധിമുട്ട് മമത കണക്കിലെടുക്കണമെന്നും അമിത് ഷാ കുറ്റപ്പെടുത്തി. കൊറോണ വൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട കണക്കുകളെ ചൊല്ലിയും നടപടികൾ സംബന്ധിച്ചുള്ള വിവരങ്ങൾ ആരാഞ്ഞുകൊണ്ട് കേന്ദ്രവും പശ്ചിമ ബംഗാൾ സർക്കാരും തമ്മിൽ തർക്കം രൂക്ഷമാകുന്നതിനിടെയാണ് അമിത് ഷാ മമതാ ബാനർജിക്ക് കത്തയച്ചിരിക്കുന്നത്. .
കോവിഡ് ലക്ഷണങ്ങളില്ലാത്ത തൊഴിലാളികളെ രാജസ്ഥാനിൽ നിന്നും ബംഗാളിലെത്തിക്കാൻ ട്രെയിൻ സർവീസ് നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു തൊട്ടു പിറകെ, കേരളത്തിൽ നിന്നുള്ള തൊഴിലാളികളെ ബംഗാളിലെത്തിക്കുമെന്ന് മമത ബാനർജി ട്വിറ്ററിലൂടെ അറിയിച്ചു. അതിനു ശേഷമാണ് അമിത് ഷാ കത്തയച്ചത്. ഇതോടെ കേന്ദ്രവും മമതയും തമ്മിലുള്ള ചേരിപ്പോര് കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.