കൊറോണ വൈറസ് പ്രതിസന്ധിയോടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ പ്രതികരണത്തെ ശക്തമായി വിമർശിച്ചുകൊണ്ട് മുൻ പ്രസിഡന്റ് ബരാക് ഒബാമ രംഗത്ത്. 'മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ ട്രംപ് വന്‍ ദുരന്തമാണ്' എന്നാണ് ഒരു സ്വകാര്യ കോണ്‍ഫറന്‍സിനിടെ ഒബാമ പറഞ്ഞത്. നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍റെ വിജയത്തിനായി ശക്തമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിനോടുള്ള അമേരിക്കയുടെ തണുപ്പന്‍ പ്രതികരണത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദി ട്രംപ് ഭരണകൂടമാണെന്ന് ഒബാമ ആരോപിക്കുന്നു. ട്രംപ്-റഷ്യ അന്വേഷണത്തിനിടെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ലിനെതിരായ ക്രിമിനൽ കുറ്റങ്ങൾ ഒഴിവാക്കാനുള്ള തീരുമാനത്തെയും ഒബാമ ശക്തമായി വിമർശിച്ചു.
അമേരിക്കയില്‍ ഇതുവരെ 12 ലക്ഷത്തോളം ആളുകളില്‍ കൊവിഡ് രോഗം സ്ഥിരീകരിക്കുകയും 77,000 ൽ അധികം ആളുകൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. പല സംസ്ഥാനങ്ങളും മാർച്ചിൽ ലോക്ക്ഡൗൺ നടപടികൾ അവതരിപ്പിച്ചുവെങ്കിലും ഇപ്പോൾ നിയന്ത്രണങ്ങൾ നീക്കി, ആളുകൾ പതിവുപോലെ ജോലിയിലേക്ക് മടങ്ങാൻ തുടങ്ങി. അപ്പോഴും താനല്ല ചൈനയാണ് എല്ലാറ്റിനും ഉത്തരവാദിയെന്ന പ്രസ്താവനയുമായി കളം നിറയുകയാണ് ട്രംപ്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയതും, കൊറോണയെ നേരിടുന്നതിലെ ഭരണകൂടത്തിന്‍റെ വീഴ്ചകളും ജനങ്ങളെ പ്രകോപിതരാക്കിയിരിക്കുകയാണ്.