പൗരത്വ സമരങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എസ്ഡിപിഐ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ചില സമരങ്ങളിൽ നുഴഞ്ഞുകയറി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എസ്ഡിപിഐ ആണെന്നും, പ്രക്ഷോഭം സംഘടിപ്പിക്കുന്ന മഹല്ല് കമ്മിറ്റിക്കാർ അത്തരം ആളുകൾ നുഴഞ്ഞു കയറുന്നത് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 'സംഘർഷം ഉണ്ടാകുമ്പോൾ പോലീസ് ഇടപെട്ടേക്കാം. അക്രമ സമരങ്ങൾക്കെതിരെ കണ്ണടയ്ക്കാൻ കഴിയില്ല. അല്ലാതെ, സിഎഎ-ക്കെതിരെ നിയമാനുസരണം പ്രതിഷേധിച്ച ആര്‍ക്കെതിരെയും കേസ് എടുത്തിട്ടില്ല'- മുഖ്യമന്ത്രി വ്യക്തമാക്കി.
അങ്കമാലിയില്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമാധാനപരമായി സമരം നടത്തിയ 200 പേര്‍ക്കെതിരെ കേസ് എടുത്തത് എന്തിനാണെന്നും, അത്തരം കേസുകള്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും എംഎല്‍എ റോജി ജോണ്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ചോദ്യത്തിന് മുഖ്യമന്ത്രി ശരിയായ മറുപടി നല്‍കാത്തതിന്റെ പേരില്‍ സഭയില്‍ പ്രതിപക്ഷം ബഹളം വെച്ചു. എസ്ഡിപിഐയെ പറ്റി പറയുമ്പോള്‍ പ്രതിപക്ഷത്തിന് പൊള്ളുന്നത് എന്തിനാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഈ നാട്ടില്‍ എസ്ഡിപിഐയുടെ പിന്തുണ വാങ്ങിയത് ആരാണെന്ന് ജനത്തിനറിയാം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു.