പൗരത്വ നിയമ ഭേതഗതി ബില്ലിൽ കേന്ദ്രത്തിനെതിരെ എ ഐ സി സി അധ്യക്ഷ സോണിയാഗാന്ധി. ഭരിക്കാൻ കഴിവില്ലെന്നതിന് തെളിവാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളെന്ന് സോണിയ അഭിപ്രായപ്പെട്ടു. പൗരത്വ ബില്ലിനെതിരായി കോൺഗ്രസ് വിളിച്ചു ചേർത്ത പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായരുന്നു അവർ. എങ്ങിനെയാണ് ബി ജെ പി ഭീകരത സൃഷ്ടിക്കുന്നത് എന്നതിന് രാജ്യം സാക്ഷ്യം വഹിച്ചു. എതിർ ശബ്ദങ്ങളെ സർക്കാർ അടിച്ചമർത്തുകയാണ്. ജെ എൻ യുവിൽ സംഘർഷമുണ്ടാക്കിയത് ബി ജെ പിയാണെന്നും സോണിയ അഭിപ്രായപ്പെട്ടു.
അതേസമയം പൗരത്വഭേതഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ കോൺഗ്രസ് വിളിച്ച യോഗത്തിൽ നിന്നും 7 പാർട്ടികൾ വിട്ടുനിന്നു. എ ഐ സി സി അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേർത്ത യോഗത്തിലാണ് പ്രതിപക്ഷ നിരയിൽ വിള്ളൽ വ്യക്തമായത്. തൃണമുൽ കോൺഗ്രസ്, ബി എസ് പി , ആം ആദ്മി പാർട്ടി എന്നീ പാർട്ടികൾ യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ശിവസേനയും യോഗത്തിൽ പങ്കെടുത്തില്ല. ഇടത് പാർട്ടി നേതാക്കൾ യോഗത്തിൽ സംബന്ധിച്ചു.
പ്രക്ഷോഭത്തിൽ മറ്റ് പാർട്ടികൾക്ക് ആത്മാർത്ഥതയില്ലെന്ന പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് ബി എസ് പി യോഗത്തിൽ നിന്ന് വിട്ടുനിന്നത്. ബംഗാളിൽ തൃണമുൽ കോൺഗ്രസ് പ്രവർത്തകരെ ഇടത്-കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് മമതാ ബാനർജി യോഗത്തിൽ പങ്കെടുത്തില്ല.