വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗൾഫിൽനിന്ന് പ്രവാസികളുമായി ഇന്ന് രണ്ടുവിമാനങ്ങൾ കേരളത്തില്‍ എത്തും. ദുബായിൽനിന്ന് കൊച്ചിയിലേക്കും ബഹ്‌റൈനിൽനിന്ന് കോഴിക്കോട്ടേക്കുമാണ് വിമാനങ്ങൾ. രണ്ടു വിമാനങ്ങളിലുമായി 357 പേരാണ് നാട്ടിലെത്തുക. ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനം ഉച്ചയ്ക്ക് 1.15-നും, ബഹ്‌റൈനിൽനിന്നുള്ള വിമാനം വൈകീട്ട് 4.30-നും പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻസമയം രാത്രി 11.20-ന് ഇത് കോഴിക്കോട്ട് എത്തിച്ചേരും.
എല്ലാ യാത്രക്കാർക്കുമുള്ള ടിക്കറ്റുകൾ വിതരണംചെയ്തുകഴിഞ്ഞു. ഇന്ത്യൻ എംബസിയിൽ സജ്ജീകരിച്ച എയർഇന്ത്യയുടെ താത്കാലിക ഓഫീസിലാണ് ടിക്കറ്റ് വിതരണംചെയ്തത്. ഗർഭിണികൾ, ജോലിനഷ്ടപ്പെട്ടവർ, വയോധികർ എന്നിവര്‍ക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ എംബസിയിൽനിന്ന് വിളിച്ചറിയിച്ചിരുന്നു. ആദ്യഘട്ടത്തിൽ ബഹ്‌റൈനിൽ നിന്ന് രണ്ട് വിമാനങ്ങൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ചൊവ്വാഴ്ച ദുബായിൽനിന്ന് കണ്ണൂരിലേക്കും സർവീസുണ്ട്.
13,000-ത്തിലധികം പേരാണ് ഇന്ത്യൻ എംബസിയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ രണ്ടാംഘട്ടത്തിൽ കൂടുതൽ വിമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.